കള്ളാടി മണ്ണിടിച്ചിൽ; കേസെടുത്ത് മേപ്പാടി പൊലീസ്, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കേസെടുത്ത് മേപ്പാടി പൊലീസ്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മണ്ണിടിച്ചിലിൽ അഞ്ച് പേർക്കാണ് ജീവൻനഷ്ടമായത്. ഏഴോളം പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PWD നിർദേശം ലംഘിച്ച് നിർമാണ സ്ഥലത്തെ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ മാസം ചേർന്ന അവലോകന യോഗത്തിന്റെ മിനുട്സ് PWD പുറത്തുവിട്ടിരുന്നു. ദുരന്തമേഖലയിൽ ഇരുപത്തി നാല് മണിക്കൂറിനിടെ പെയ്തത് 265 മില്ലിമീറ്റർ മഴയാണ്. മുന്നറിയിപ്പ് നൽകിയിരുന്നതായി പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. കൂട്ടിയിട്ട മണ്ണ് നീക്കാനായി ജൂൺ 25 ന് നിർദേശം നൽകിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടും കരാർ കമ്പനി അതിന് തയ്യാറായില്ല.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും വയനാട്ടിലേക്ക് തിരിച്ചു. വയനാട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി നൽകി.

മണ്ണിടിച്ചിലിൽ മീനാക്ഷിപ്പാലം മണ്ണിനടിയിലാണ്. മേപ്പാടിയെയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. തൊഴിലാളികളെ എത്തിച്ച ബസ് പുഴയിലേക്ക് വീണു. മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികളുടെ ഷെഡിലേക്ക് പതിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു.
