‘അന്വേഷണം സ്പോൺസറുടെ ഭാഗത്തുണ്ടായ അട്ടിമറിക്കെതിരെ’; മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കടന്നുകയറ്റമെന്ന വാദം തള്ളി മന്ത്രി ഒജെ ജനീഷ്

തിരുവനന്തപുരം: റെയ്ഡ് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള കടന്നുകയറ്റമെന്ന വാദം ശരിയല്ലെന്ന് മന്ത്രി ഒജെ ജനീഷ്. സ്പോൺസറുടെ ഭാഗത്തുണ്ടായ അട്ടിമറിക്കെതിരെയാണ് അന്വേഷണം. മെസ്സിയെ കൊണ്ടുവരുന്നതും സ്റ്റേഡിയം നവീകരിക്കലും മാധ്യമപ്രവർത്തനമല്ലെന്നും മന്ത്രി ഒജെ ജനീഷ് പറഞ്ഞു. കേരളത്തിലെ മാധ്യമ സ്ഥാപനത്തോടും മാധ്യമ പ്രവർത്തകരോടും വാർത്തയുടെ പേരിൽ ഒരു നടപടിയും എടുക്കില്ലെന്ന് മന്ത്രി പറഞ്ഞു.

ചാനലിന്റെ വാദത്തിൽ പോരായ്മകൾ ഉണ്ട്. മാധ്യമപ്രവർത്തകർക്കെതിരായ നടപടിയായി വ്യാഖ്യാനിക്കരുത്. ഇരവാദം പറയേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മെസ്സി വരും കേട്ടോ എന്ന് പറഞ്ഞ ആളല്ലേ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. പ്രതിപക്ഷമെന്തിനാണ് ഇത്രയും പ്രതിഷേധം ഉയർത്തുന്നതെന്ന് മന്ത്രി ചോദിച്ചു. ഒരു മാധ്യമസ്ഥാപനത്തിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വഞ്ചന,ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ് കസ്റ്റിംഗ് കമ്പനിരണ്ടാം പ്രതിയുമാണ്. എഫ്ഐആറിലെ വിവരങ്ങൾ ഇങ്ങനെ. പ്രതികൾ കുറ്റകരമായ ഗൂഢാലോചന നടത്തി. സർക്കാരിനെയും, ജനങ്ങളെയും കമ്പളിപ്പിച്ചു. അർജന്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട കരാറിൽ നിയമ വിരുദ്ധവും, വ്യാജവുമായ ഭാഗങ്ങൾ എഴുതിച്ചേർത്തു .പ്രതികൾ അന്യമായ ലാഭമുണ്ടാക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

