ജപ്തി ചെയ്ത് പെരുവഴിയിലായ കുടുംബത്തിന് വീട് തുറന്ന് നല്‍കി ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം:സ്‌കൂള്‍ കുട്ടികളെയടക്കം അഞ്ച് സ്ത്രീകളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ വീട് തുറന്ന് നല്‍കി ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രി സുരഷേ് ഗോപി വായ്പ തുക മുഴുവന്‍ അടച്ച് കൊള്ളാമെന്ന് അറിയിച്ചിട്ടും മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നില്ല. മാധ്യമങ്ങൾ സ്ഥാപനത്തിന്റെ എംടിയെ ഉള്‍പ്പടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് യുവജന സംഘടന പ്രവര്‍ത്തകരെത്തി വാതില്‍ തകര്‍ത്ത് തുറന്ന് നല്‍കിയത്.
സ്‌കൂള്‍ കുട്ടികള്‍ അടക്കം അഞ്ച് സ്ത്രീകളാണ് ജപ്തിയെ തുടര്‍ന്ന് വീടിന് പുറത്തായത്. ഉഴമലയ്ക്കല്‍ സ്വദേശി വിനോദിന്റെ വീട് ആണ് വൈകീട്ട് ജപ്തി ചെയ്തത്. മൂന്നര ലക്ഷം രൂപ ഇവര്‍ മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സില്‍ നിന്ന് വായ്പയെടുക്കുകയായിരുന്നു. ഇതില്‍ 50000 രൂപ കുടുംബം തിരിച്ചടച്ചിരുന്നു.എന്നാല്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ വിനോദിന് ജോലിക്കിടയില്‍ വീണ് പരിക്കേറ്റിരുന്നു. പിന്നാലെ അടവ് മുടങ്ങി. ലൈഫില്‍ നിന്ന് കിട്ടിയ പണം വീട് വെക്കാന്‍ തികയാതെ വന്നപ്പോള്‍ ഇവര്‍ മൂന്നര ലക്ഷം രൂപ വായ്പ എടുക്കുകയായിരുന്നു.
മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സാണ് ജപ്തി ചെയ്തത്. കുട്ടികളുടെ പാഠപുസ്തകങ്ങളും മാറാനുള്ള വസ്ത്രങ്ങളുമെല്ലാം വീട്ടില്‍ തന്നെ വെച്ചായിരുന്നു ജപ്തി. ബാങ്ക് പലതവണ നോട്ടീസ് അയച്ചിരുന്നുവെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തി എന്നുമാണ് കുടംബത്തിന്റെ ആരോപണം. പണമടക്കാമെന്ന് പറഞ്ഞിട്ടും വീട് തുറന്നുകൊടുക്കാന്‍ സ്ഥാപനം തയ്യാറാവാത്ത അന്തരീക്ഷമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.