Fincat

മുഹമ്മദാലിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ് ; 36 വര്‍ഷം മുന്‍പ് രണ്ടാമതൊരു കൊലപാതകം കൂടി ചെയ്തുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍

1986 ല്‍ കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയ വേങ്ങര സ്വദേശി മുഹമ്മദാലി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. വെള്ളയില്‍ ബീച്ചില്‍ വെച്ച് 1989ല്‍ ഒരാളെ കൊലപ്പെടുത്തിയെന്നാണ് മൊഴി. ഇതോടെ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ രണ്ട് കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയെന്നാണ് പൊലീസ് നിഗമനം.

1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വെച്ചാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തല്‍ ശരിവെക്കുന്നത് സംബന്ധിച്ച പഴയകാല വാര്‍ത്തകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, അതേ വര്‍ഷം നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ബീച്ചിലെ കൊലപാതകത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. കൃത്യത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും എന്നാല്‍ അയാളെ പിന്നീട് അയാളെ കണ്ടില്ലെന്നും മുഹമ്മദാലി പൊലീസിനോട് പറഞ്ഞു.

ജൂണ്‍ അഞ്ചിനാണ് മുഹമ്മദാലി വേങ്ങര പൊലീസിന് മുന്‍പാകെ കീഴടങ്ങിയത്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിയെന്നും അയാള്‍ സമീപത്തെ തോട്ടില്‍ വീണ് മരിച്ചുവെന്നുമാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. പൊലീസ് പരിശോധനകള്‍ നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. പിന്നീട് പത്രവാര്‍ത്തകളിലൂടെ ലഭിച്ച സൂചനകള്‍ വെച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ടപോയത്. വര്‍ഷം ഇത്രയുമായതിനാല്‍ ഇതുവരെയ്ക്കും ആരാണ് മരിച്ചതെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല.

ഇതിനിടയിലാണ് 1989ലെ കൊലപാതകത്തെക്കുറിച്ചും മുഹമ്മദലി വെളിപ്പെടുത്തുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്ന് തന്റെ പണം ഒരാള്‍ മോഷ്ടിച്ചുവെന്നും അയാളെ ബീച്ചില്‍ വെച്ച് കണ്ടപ്പോള്‍ ‘കഞ്ചാവ് ബാബു’ എന്നയാളുമൊത്ത് കൊലപ്പെടുത്തി എന്നുമാണ് മൊഴി. ‘കഞ്ചാവ് ബാബു’വിനെ പിന്നീട് കണ്ടില്ലെന്നും മുഹമ്മദാലി പറയുന്നു.

കുറ്റകൃത്യം കഴിഞ്ഞ് വര്‍ഷം ഏറെ കഴിഞ്ഞതും മരിച്ചയാളുകളെ തിരിച്ചറിയാന്‍ സാധിക്കാത്തതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്. സാഹചര്യങ്ങളും മൊഴികളും ഏറെക്കുറെ ശരിയായി വരുന്നതായും പൊലീസ് കണ്ടെത്തി. വെളിപ്പെടുത്തല്‍ നടത്തിയ മുഹമ്മദാലിക്ക് മാനസിക പ്രശ്‌നമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.