Fincat

ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച്‌ പേമാരി; മഴക്കെടുതിയില്‍ 78 മരണം, 37 പേരെ കാണാനില്ല


ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച്‌ പേമാരി തുടരുന്നു. ഹിമാചലില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 78 ആയി.37 പേരെ കാണാനില്ല. ഉത്തരാഖണ്ഡില്‍ നാല് ജില്ലകളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്നലെ ചമ്ബ, മാണ്ഡി ജില്ലകളില്‍ മേഘവിസ്ഫോടനം ഉണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് ഇന്നും സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും സമാനമാണ് സ്ഥിതി. തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി ജില്ലകളിലാണ് മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും, മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാനുമായി ദുരന്തനിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ കനക്കുകയാണ്. ഹരിയാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇടവേളയ്ക്ക് ശേഷം പെയ്ത കനത്ത മഴയില്‍ നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം മണിക്കൂറുകള്‍ വരെ സ്തംഭിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത ഒരു ആഴ്ച കൂടി ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുമെന്നാണ് പ്രവചനം.