Fincat

‘പൂര്‍വികസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം’; ഹിന്ദു പിന്തുടര്‍ച്ച നിയമത്തില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി


കൊച്ചി: ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തില്‍ കേരളത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി.2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച്‌ 2004 ഡിസംബർ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനു തടസമായിനിന്ന 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കല്‍) നിയമത്തിന് പ്രാബല്യമില്ലെന്നും ജസ്റ്റിസ് എസ് ഈശ്വരൻ ഉത്തരവില്‍ പറഞ്ഞു.

കേരള ഹിന്ദു കുടുംബങ്ങളിലെ പെണ്‍മക്കള്‍ക്കു പൂർവിക സ്വത്തില്‍ അവകാശം നിഷേധിക്കുന്നതിനു പ്രധാനമായി നിന്നതായിരുന്നു 1975ലെ നിയമത്തിലെ വ്യവസ്ഥകളെന്നു കോടതി ചൂണ്ടിക്കാട്ടി. ‘മകളില്‍ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നു’ തുടങ്ങിയ പുരാണത്തില്‍നിന്നുള്ള കാര്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് ജസ്റ്റിസ് ഈശ്വരന്‍ ഉത്തരവ് ആരംഭിച്ചത്. ’10 ആണ്‍മക്കള്‍ക്ക് തുല്യമാണ് ഒരു മകളെന്നും10 ആണ്‍മക്കളെക്കൊണ്ടുള്ള ഫലം ഒരു മകള്‍‍ തരും’ എന്ന സ്കന്ദപുരാണത്തില്‍നിന്നുള്ള വാക്യവും ഉത്തരവില്‍ ഉദ്ധരിച്ചു. എന്നാല്‍ പെണ്‍മക്കള്‍ക്കുള്ള പിതൃസ്വത്തിന്റെ പിന്തുടർച്ചാവകാശ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ കാണാറില്ല എന്നു പറഞ്ഞുകൊണ്ടാണ് സ്വത്തില്‍ തുല്യാവകാശം ഉറപ്പിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തില്‍ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതി ആവശ്യം തള്ളിയതിനെ തുടർന്ന് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നു വിവിധ നിയമങ്ങള്‍ പരിശോധിച്ച കോടതി ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി. 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കല്‍) നിയമത്തിലെ സെക്‌ഷൻ 3, 4 എന്നിവ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമവുമായി ചേർന്നു പോകുന്നില്ല. സെക്‌ഷൻ 3 അനുസരിച്ച്‌ പാരമ്ബര്യ സ്വത്തില്‍ ആർക്കും ജന്മാവകാശമില്ല എന്നു പറയുമ്ബോള്‍ സെക്‌ഷൻ 4 പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവർക്ക് സ്വത്ത് പങ്കിട്ട് കൂട്ടവകാശം ഉണ്ടായിരിക്കും എന്നാണ്. എന്നാല്‍ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം എല്ലാ മക്കള്‍ക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കല്‍ നിയമം നിലനില്‍ക്കില്ല എന്നും കോടതി വ്യക്തമാക്കി.