Fincat

സ്‌കൂള്‍സമയ മാറ്റം: ‘പിണറായി സര്‍ക്കാരിന്റേത് ഫാസിസ്റ്റ് നയം, സമരം പ്രഖ്യാപിച്ചത് അവസാന ഘട്ടത്തില്‍’; നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണെന്നും ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണെന്നും നാസര്‍ ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്‌കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കിയ പരാതികള്‍ പരിഗണിക്കുക പോലും ചെയ്തില്ലെന്നും പരമാവധി ക്ഷമിച്ചെന്നും ഇടപെടാവുന്ന എല്ലാ വഴികളും അവസാനിച്ചപ്പോള്‍ ആണ് സമരം പ്രഖ്യാപിച്ചതെന്നും നാസര്‍ ഫൈസി പറയുന്നു.

മതസംഘടനകള്‍ ഇടപെടേണ്ട എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധവുമാണ്. സമസ്ത നടത്തുന്ന സമരത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. സമരത്തിലൂടെ മാത്രമേ കാര്യങ്ങള്‍ നേടാനാവൂ എന്നതാണ് നിലവിലെ സാഹചര്യം. മദ്രസകള്‍ നടത്തുന്ന മറ്റു മുസ്ലിം സംഘടനകള്‍ക്കും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ട്. അവരെ കൂടി സഹകരിപ്പിക്കുന്ന കാര്യം സമസ്ത നേതൃത്വം ആണ് തീരുമാനിക്കും. മുസ്ലിംലീഗിന്റെ പിന്തുണയും സമസ്തയുടെ സമരത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സമര നേതൃത്വത്തിന് ജിഫ്രി തങ്ങളും ഉണ്ടാകുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.