Fincat

‘ലൈഗിക വൈകൃതം അടിച്ചേൽപിച്ചു, ഗര്‍ഭിണിയായിരിക്കെ കഴുത്തിൽ ബെല്‍റ്റിട്ടു വലിച്ചു ‘; ഞെട്ടിക്കുന്ന ക്രൂരത വിവരിച്ച് വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പ്

ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചിക നോട്ട്ബുക്കിലെ ആറ് പേജുകളിലായി എഴുതിയ ആത്മഹത്യ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക തന്‍റെ കൈപ്പടയില്‍ എഴുതിയതെന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ കത്ത് ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

നിതീഷിനും ഇയാളുടെ പിതാവിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ കത്തില്‍ ഉള്ളത്. സ്ത്രീധനം കുറഞ്ഞുപോയതിന്‍റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും ഭര്‍ത്താവിന്‍റെ പിതാവ് അപമര്യാദയായി പെരുമാറിയെന്നും കത്തില്‍ പറയുന്നു. മരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും മകളുടെ മുഖം കണ്ട് കൊതി തീര്‍ന്നിട്ടില്ലെന്നും കൊലയാളികളെ വെറുതെ വിടരുതെന്നും കത്തില്‍ പറയുന്നുണ്ട്. പട്ടിയെ പോലെ തല്ലിയിട്ടുണ്ട്, ആഹാരം തരില്ല, നാട്ടില്‍ കൊണ്ടുപോകില്ല എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ഭര്‍ത്താവ് നിതീഷിനെതിരെ കത്തിലുള്ളത്.

ലൈംഗിക വൈകൃതമുള്ളയാളാണ് ഭര്‍ത്താവ് നിതീഷെന്നും വീഡിയോസ് കണ്ട് അതുപോലെ ബെഡിൽ വേണമെന്ന് ആവശ്യപ്പെടുമെന്നും കത്തിലുണ്ട്. ഒരിക്കല്‍ ഭര്‍ത്താവ് വീട്ടില്‍ വെച്ച് വലിയ വഴക്കിനിടെ തറയില്‍ വീണ മുടിയും പൊടിയും എല്ലാം കൂടി ചേര്‍ന്ന ഷവര്‍മ്മ വായില്‍ കുത്തിയകയറ്റി. ഗര്‍ഭിണി ആയിരുന്നപ്പോള്‍ ഭര്‍ത്താവിന്‍റെ സഹോദരിയുടെ പേരും പറഞ്ഞ് തന്‍റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു, ആ സ്ത്രീ (ഭര്‍ത്താവിന്‍റെ സഹോദരി ) തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും കത്തില്‍ വിശദമാക്കുന്നു. ഭര്‍ത്താവ് കുഞ്ഞിനെ പോലും നോക്കിയിട്ടില്ലെന്നും ഒരുപാട് സഹിച്ചെന്നും മടുത്തെന്നും കത്തില്‍ പറയുന്നു. നിതീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഒരു വര്‍ഷത്തിലേറെയായി തന്‍റെ ഒരു കാര്യങ്ങളും നോക്കിയിരുന്നില്ലെന്നും ഭക്ഷണം പോലും തന്നില്ലെന്നും കത്തിലുണ്ട്. കല്യാണം ആഢംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്ന് പറഞ്ഞ് കൊല്ലാക്കൊല ചെയ്തതൊക്കെ സഹിച്ചു, അച്ഛന്‍ മോശമായി പെരുമാറിയിട്ടും ഭര്‍ത്താവ് പ്രതികരിച്ചില്ലെന്നും അച്ഛന് വേണ്ടി കൂടിയാണ് കല്യാണം കഴിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞതായും കത്തില്‍ എഴുതിയിട്ടുണ്ട്. തന്‍റെ മരണത്തില്‍ ഒന്നാം പ്രതി ഭര്‍ത്താവിന്‍റെ സഹോദരി നീതുവും ഭര്‍ത്താവ് നിതീഷും ആണെന്നും രണ്ടാം പ്രതി ഭര്‍ത്താവിന്‍റെ അച്ഛന്‍ മോഹനന്‍ ആണെന്നും കത്തിലുണ്ട്.