Fincat

‘സഞ്ജുവിനെ സിഎസ്‌കെയില്‍ എത്തിക്കാന്‍ മുന്‍കയ്യെടുക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും’; നിലപാട് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. രാജസ്ഥാനുമായിട്ടുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച്, ഫ്രാഞ്ചൈസി വിടാനുള്ള ആഗ്രഹം സഞ്ജു ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കാണ് പോകുന്നതെന്ന വാര്‍ത്തകള്‍ വരുന്നു. 2025 ഐപിഎല്ലിന് ശേഷം, യുഎസില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റ് സീസണിനിടെ സഞ്ജു സിഎസ്‌കെ മാനേജ്‌മെന്റുമായും ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ളെമിംഗുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 30 കാരനെ ചെപ്പോക്കിലേക്ക് കൊണ്ടുവരാന്‍ സിഎസ്‌കെയ്ക്ക് താല്‍പര്യമുണ്ടെന്ന് തന്നെയാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്.

ഇപ്പോള്‍ സഞ്ജു ചെന്നൈയിലേക്ക് വരുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. ഇതിഹാസ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ പിന്‍ഗാമിയാകാന്‍ അനുയോജ്യനായ താരം സഞ്ജു ആണെന്നാണ് ശ്രീകാന്ത് പറയുന്നത്. അദ്ദേഹിന്റെ വാക്കുകള്‍… ”ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയാകാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി സഞ്ജുവാണ്. ചെന്നൈ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സഞ്ജു. ഇവിടെ സഞ്ജുവിന് സ്വന്തമായി ഒരു ഫാന്‍ബേസുണ്ട്. രാജസ്ഥാന്‍ വിടുന്ന സാഹചര്യം വന്നാല്‍, സഞ്ജുവിനെ ചെന്നൈയില്‍ എത്തിക്കാന്‍ മുന്‍കയ്യെടുക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും.” ശ്രീകാന്ത് പറഞ്ഞു.

മലയാളി താരം ചെന്നൈയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സഞ്ജുവിന്റെ വാക്കുകള്‍ രാജസ്ഥാന്‍ റോയല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ആര്‍ അശ്വിനുമായുള്ള അഭിമുഖത്തിനിടെ ‘രാജസ്ഥാന്‍ റോയല്‍സാണ് തന്റെ ലോകമെന്ന്’ സഞ്ജു പറഞ്ഞ വാചകമാണ് റോയല്‍സ് പങ്കുവച്ചത്.

സഞ്ജുവിന് ചെന്നൈയിലെത്തുക എളുപ്പമാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും വ്യക്തമാക്കിയിരുന്നു. കാരണം, മൂന്ന് തവണ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിന് പിന്നാലെയുണ്ടെന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണം… ”സഞ്ജുവിനെ ലഭിക്കാതിരുന്നാല്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരിക്കും. കാരണം, കൊല്‍ക്കത്തയ്ക്ക് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററില്ല.” ചോപ്ര പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു… ”രണ്ടാമത്, സഞ്ജുവിന്റെ ക്യാപ്റ്റന്‍സി. ഒരു ക്യാപ്റ്റനെ ലഭിച്ചാല്‍ എന്താണ് തെറ്റ്? അജിന്‍ക്യ രഹാനെ നന്നായി നയിച്ചുവെന്നും അതോടൊപ്പം റണ്‍സ് നേടിയിട്ടുണ്ടെന്നും ഞാന്‍ നിഷേധിക്കുന്നില്ല. എന്നിരുന്നാലും, രഹാനെ കളിക്കുമ്പോള്‍ അവരുടെ ബാറ്റിംഗ് ഓര്‍ഡറില്‍ പ്രശ്നമുണ്ടാവുന്നുണ്ട്. അവര്‍ക്ക് വേണമെങ്കില്‍, വെങ്കിടേഷ് അയ്യരെ ഒഴിവാക്കി 24 കോടി രൂപ നേടിയെടുക്കാം. അപ്പോള്‍ അവര്‍ക്ക് ടീമില്‍ ഒരു മാറ്റമുണ്ടാക്കാന്‍ കഴിയും.” ചോപ്ര വ്യക്തമാക്കി.