Fincat

‘9 വര്‍ഷമായി ഇല്ലാത്ത ശബരിമലസ്നേഹം എവിടുന്നുവന്നു, ജ്യോത്സ്യൻ പറഞ്ഞ പരിഹാരക്രിയയാണോ അയ്യപ്പസംഗമം?’


തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമ വിഷയത്തില്‍ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.ഒരിക്കല്‍ ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ നേതൃത്വം കൊടുത്തയാളുകള്‍ ഇപ്പോള്‍ വന്ന് ആഗോള അയ്യപ്പ സംഗമം നടത്തികഴിഞ്ഞ ഒമ്ബതു വർഷവും ഇല്ലാത്ത ഒരു ശബരിമല സ്നേഹം കാണിക്കുമ്ബോള്‍ വിശ്വാസികള്‍ക്ക് അതില്‍ വിശ്വാസക്കുറവുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയോടാണ് സംശയമുള്ളതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസില്‍ നടന്ന ചർച്ചയില്‍ വ്യക്തമാക്കി.

സർക്കാരിന്റെ അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശ്യശുദ്ധിയെയാണ് യുഡിഎഫ് എതിർക്കുന്നത്. ശബരിമലയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് ഇതെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അറിയാം. ശബരിമലയില്‍ സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം മുതലെടുത്ത് ശബരിമലയിലെ ആചാരം ലംഘിക്കാൻ മുഖ്യമന്ത്രി പോലീസിനെ ഉപയോഗിച്ച്‌ നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും സന്ദീപ് പറഞ്ഞു.

കേരളത്തിലെ വിശ്വാസികള്‍ക്കിടയില്‍ സിപിഎമ്മിനും സംസ്ഥാന സർക്കാരിനുംമുഖ്യമന്ത്രിക്കും എതിരായി വലിയ വികാരംതന്നെ ഉണ്ടായിരുന്നു. ഇതെല്ലാം മറച്ചുവെച്ച്‌, ആഗോള അയ്യപ്പ സംഗമം നടത്തികഴിഞ്ഞ ഒമ്ബതു വർഷവും ഇല്ലാത്ത ശബരിമല സ്നേഹം കാണിക്കുമ്ബോള്‍ സ്വാഭാവികമായും വിശ്വാസികള്‍ക്ക് അതില്‍ വിശ്വാസക്കുറവുണ്ട്.പയ്യന്നൂരിലെ ജ്യോത്സ്യൻ കൊടുത്ത ഉപദേശം അനുസരിച്ചാണോ ഇതെന്ന് സംശയിക്കുന്നതായും സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രിക്ക് അയ്യപ്പ കോപമുണ്ടെന്നും ശനിദോഷ നിവാരണത്തിനുവേണ്ടി നടത്തുന്ന പരിപാടിയാണ് ഇതെന്നുമാണ് പൊതുവെ കേരളത്തില്‍ എല്ലാവരും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒരു അയ്യപ്പൻ വിളക്കുകൂടി നടത്തേണ്ടിവരും. എന്നാല്‍പോലും തീരാത്തത്ര ക്രൂരത അയ്യപ്പ ഭക്തൻമാരോടും ശബരിമലയോടും മുഖ്യമന്ത്രി ചെയ്തിട്ടുണ്ടെന്നും സന്ദീപ് വാര്യർ ആരോപിച്ചു. മുഖ്യമന്ത്രി ജ്യോത്സ്യനെ കാണാനായി സംസ്ഥാന സെക്രട്ടറിയെ വിടുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. ആ ജ്യോത്സ്യൻ പറഞ്ഞതനുസരിച്ചുള്ള പരിഹാര ക്രിയകളാണോ കേരളത്തില്‍ ഇപ്പോള്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴില്‍ നടക്കുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ സംശയിച്ചാല്‍ അതിനെ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.