Fincat

കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല പൊട്ടിച്ചെടുത്തെന്ന് പരാതി

കേച്ചേരിയില്‍ വാഹന ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല പൊട്ടിച്ചെടുത്തെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ ഗുരുവായൂര്‍ റൂട്ടിലോടുന്ന ‘കൃഷ്ണരാജ്’ ബസിലെ കണ്ടക്ടര്‍ മണ്ണുത്തി കാളത്തോട് സ്വദേശി മുഹമ്മദ് സ്വാലിഹിനെ (43) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ കരുനാഗപ്പള്ളി സ്വദേശി രവീന്ദ്രന്റെ മകന്‍ രാജേഷ് കുമാറിനാണ് (33) മര്‍ദനമേറ്റത്.

വാക്കുതര്‍ക്കം ബ്ലോക്കിന്‍റെ പേരിൽ
കഴിഞ്ഞ ദിവസം രാത്രി 9.30 നാണ്‌ സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് അക്കിക്കാവ് ബൈപ്പാസ് വഴി കേച്ചേരിയില്‍ എത്തിയ സമയത്താണ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റത്. റോഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് സ്വാലിഹ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ചികിത്സയിൽ
മര്‍ദനത്തില്‍ പരുക്കേറ്റ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബസ് കണ്ടക്ടറുടെ രണ്ടു പവന്‍ തൂക്കം വരുന്ന മാല നഷ്ടപ്പെടുകയും ടിക്കറ്റ് മെഷീന് കേടുപാടുകള്‍ സംഭവിച്ചതായും പറയുന്നു.