Fincat

വെടിയുണ്ടയല്ല, അന്ന് ഇന്ത്യൻ സെെനികര്‍ക്കുനേരെ ചെെന ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം പ്രയോഗിച്ചു- US സെനറ്റര്‍


വാഷിങ്ടണ്‍: ഇന്ത്യൻ സൈനികർക്കു നേരെ ചൈന ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമർശവുമായി യുഎസ് സെനറ്റർ ബില്‍ ഹാഗെർട്ടി.അഞ്ചുകൊല്ലം മുൻപ് ഇന്ത്യയുമായുണ്ടായ അതിർത്തി തർക്കവേളയിലാണ് ചൈന ഈ ആയുധം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടെന്നെസിയില്‍നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററാണ് ഇദ്ദേഹം. യുഎസ്-ഇന്ത്യ ബന്ധത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ബില്ലിന്റെ പരാമർശം.
ചൈനയും ഇന്ത്യയും തമ്മില്‍ നീരസത്തിന്റെയും അവിശ്വാസത്തിന്റെയം ഒരു നീണ്ട ചരിത്രമുണ്ട്. കഷ്ടിച്ച്‌ അഞ്ച് വർഷം മുൻപ്, ഒരു അതിർത്തി തർക്കത്തിന്റെ പേരില്‍ ചൈനയും ഇന്ത്യയും ഏറ്റുമുട്ടുകയും ഇന്ത്യൻ സൈനികരെ ‘അക്ഷരാർഥത്തില്‍ ഉരുക്കിക്കളയാൻ’ ചൈന ഒരു ഇലക്‌ട്രോമാഗ്നറ്റിക് ആയുധം പ്രയോഗിക്കുകയും ചെയ്തു. അവർ വെടിയുണ്ടകള്‍ ഉപയോഗിച്ചില്ല. ഇലക്‌ട്രോ മാഗ്നറ്റിക് ആയുധമാണ് ഉപയോഗിച്ചത്, ബില്‍ പറഞ്ഞു.
2020-ല്‍ നടന്ന ഗാല്‍വൻ സംഘർഷത്തെ കുറിച്ചാകാം ബില്‍ പറഞ്ഞതെങ്കിലും സന്ദർഭം ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുകയും സൗഹൃദസംഭാഷണത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ-ചൈന ബന്ധം ശക്തമാകുന്നെന്ന സൂചനകളായിരുന്നു അത് നല്‍കിയത്. എന്നാല്‍, ഇതില്‍ യുഎസ് കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് സെനറ്ററുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പരാമർശം എന്നതും ശ്രദ്ധേയമാണ്.