ഇന്ത്യക്കാർക്ക് തീമഴയായ ട്രംപിന്റെ പരിഷ്കാരം ഇന്ന് മുതൽ, എച്ച് -വൺ ബി വിസകൾക്ക് ഫീസ് പ്രാബല്യത്തിൽ
വാഷിങ്ടൺ: യുഎസ് ഏർപ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. ഇന്ന് ഇന്ത്യൻ സമയം രാവിലെ 9:31 മുതലാണ് ഫീസ് ഈടാക്കുക. നിലവിലെ H1ബി വീസകൾക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, പുതിയ ട്രംപ് നയത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് രംഗത്തെത്തി. ട്രംപ് ഭരണകൂടവുമായി ചർച്ചകൾ നടത്തുമെന്നും ചേംബർ അറിയിച്ചു.
എച്ച്1 ബി വിസകൾക്ക് നിയന്ത്രമേർപ്പെടുത്തിയ യുഎസ് നടപടിയിൽ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഒറ്റത്തവണ ഫീസാണെന്നും, നിലവിൽ വിസയുള്ളവരെ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വിശദീകരണ കുറിപ്പിറക്കിയെങ്കിലും അമേരിക്കൻ കമ്പനികളും ഇന്ത്യൻ ഉദ്യോഗാർത്ഥികളും ആശങ്കയിലാണ്. പുതിയ നീക്കം അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന വൈറ്റ് ഹൗസ് അവകാശവാദത്തിനെതിരെയും വിമർശനം ശക്തമാണ്.
പുതിയ വിശദീകരണമനുസരിച്ച് പുത്തൻ വിസകൾക്ക് മാത്രമാണ് ഭീമൻ ഫീസ്. നിലവിൽ വിസയുള്ളവർ അമേരിക്കയ്ക്ക് പുറത്ത് യാത്രയിലാണെങ്കിൽ തിരിച്ചെത്തുമ്പോൾ ഈ ഫീസ് അടയ്ക്കേണ്ടതില്ല. നിലവിലുള്ള വിസ പുതുക്കാനും ഫീസടയക്കേണ്ട. ഒരു ലക്ഷം ഡോളർ വാർഷിക ഫീസല്ല ഒറ്റത്തവണ അടയ്ക്കേണ്ട തുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ 65,000 എച്ച് വൺ ബി വിസകളാണ് അമേരിക്ക അനുവദിക്കുന്നത്. ഇതിന് പുറമേ ഇരുപതിനായിരം വിസകൾ അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസ നടത്തിയ വിദേശികൾക്കും നൽകുന്നുണ്ട്. ഐടി മേഖലയിലെ ഇന്ത്യക്കാരാണ് ഈ വിസയുടെ എറ്റവും വലിയ ഗുണഭോക്താക്കൾ. ഇന്ത്യൻ ജീവനക്കാരുടെ വരവ് കുറച്ചാൽ അമേരിക്കയിൽ പഠിച്ചിറങ്ങുന്ന അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസങ്ങളുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം.