Fincat

ഗാസയിലേക്ക് സഹായങ്ങളുമായി പുറപ്പെട്ട ഫ്‌ളോട്ടിലക്ക് നേരെ ആക്രമണം; പത്തോളം സ്‌ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്

ഗാസ: ഗാസയിലേക്ക് സഹായങ്ങളുമായി ആക്ടിവിസ്റ്റുകള്‍ സഞ്ചരിക്കുന്ന ഫ്‌ളോട്ടിലക്ക് നേരെ ആക്രമണം. സ്‌ഫോടനങ്ങളുണ്ടായെന്നും തങ്ങളുടെ ബോട്ടുകള്‍ക്ക് നേരെ ഡ്രോണുകള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ അറിയിച്ചു. നിലവില്‍ ഗ്രീസിനടുത്താണ് ഫ്‌ളോട്ടിലയുള്ളത്. പത്തോളം സ്‌ഫോടന ശബ്ദം കേട്ടെന്നാണ് റിപ്പോര്‍ട്ട്.

‘ നിരവധി ഡ്രോണുകള്‍ തിരിച്ചറിയാനാകാത്ത സാധനങ്ങള്‍ നിക്ഷേപിച്ചു. ആശയവിനിമയങ്ങള്‍ തടസപ്പെട്ടു. നിരവധി ബോട്ടുകളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടു’, ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില (ജിഎസ്എഫ്)യുടെ പ്രസ്താനവയില്‍ ഫറയുന്നു. ഈ സൈക്കോളജിക്കല്‍ ഓപ്പറേഷന് തങ്ങള്‍ സാക്ഷ്യം വഹിക്കുകയാണെന്നും പക്ഷേ ഭയപ്പെടില്ലെന്നും ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കി.
അഞ്ച് ബോട്ടുകള്‍ ആക്രമിക്കപ്പെട്ടതായി ജര്‍മന്‍ മനുഷ്യാവകാശ പ്രവര്‍ത്തക യാസെമിന്‍ അകര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. 15 മുതല്‍ 16 ഡ്രോണുകള്‍ കണ്ടെന്നും റേഡിയോകള്‍ സ്തംഭിച്ചെന്നും അവര്‍ പറഞ്ഞു. സ്‌പെക്ടര്‍ ബോട്ടില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത് ഫ്‌ളോട്ടിലയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ സ്‌ഫോടനം വ്യക്തമായി കാണുന്നുണ്ട്.

ഗാസയിലേക്കുള്ള അനധികൃത ഉപരോധം തകര്‍ക്കാന്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവര്‍ ഗാസയിലേക്ക് പുറപ്പെട്ടത്. നിലവില്‍ 51 ചെറു കപ്പലുകളാണ് ഫ്‌ളോട്ടിലയുടെ ഭാഗമായുള്ളത്. ഫ്‌ളോട്ടിലയെ ഗാസയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് തിങ്കളാഴ്ച വീണ്ടും ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ജൂണില്‍ ഗാസയിലേക്ക് പ്രവേശിക്കാനുള്ള ആക്ടിവിസ്റ്റുകളുടെ നീക്കത്തെ ഇസ്രയേല്‍ തടഞ്ഞിരുന്നു.