കോൺഗ്രസ് നേതാവിന്റെ വീട്ടിൽ മദ്യവും സ്ഫോടക വസ്തുക്കളും വെച്ച് കുടുക്കാൻ ശ്രമം
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും അധികാരതർക്കങ്ങളും രൂക്ഷമായതിന് പിന്നാലെ കാർ പോർച്ചിൽ കർണാടക മദ്യവും സ്ഫോടകവസ്തുവായ 15 തോട്ടകളും കണ്ടെത്തിയ സംഭവത്തിലെ ഒന്നാം പ്രതി ആഴ്ച്ചകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പൊലീസ് പിടിയിൽ. പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷ് (38) നെയാണ് പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ(അഗസ്റ്റിൻ) നിരപരാധിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാഷ്ട്രീയ ഭിന്നതയും വ്യക്തിവിരോധവും മൂലം ബോധപൂർവം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അഗസ്റ്റിനെ കേസിൽ കുടുക്കാൻ ശ്രമം നടന്നത്. പ്രതികൾ മദ്യവും സ്ഫോടക വസ്തുക്കളും നിർത്തിയിട്ട കാറിനടിയിൽ കൊണ്ടുവെക്കുകയായിരുന്നു.
അഗസ്റ്റിനെ കുടുക്കാൻ കർണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയ മരക്കടവ് പുത്തൻവീട് പി.എസ്. പ്രസാദ് (41)നെ സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുഖ്യപ്രതിയായ അനീഷ് ഒളിവിൽ പോയതോടെ പോലീസിന് ആഴ്ച്ചകളോളമാണ് അന്വേഷണം നടത്തേണ്ടി വന്നത്. കേസിൽ ആദ്യം പിടിയിലായ പ്രസാദ് ഗൂഗിൾ പേ ഉപയോഗിച്ച് മദ്യം വാങ്ങിയതടക്കമുള്ള തെളിവും പൊലീസ് ശേഖരിച്ചിരുന്നു. മദ്യവും സ്ഫോടക വസ്തുക്കളും കാർ ഷെഡിൽ കൊണ്ടുവെച്ച പ്രതിയായ അനീഷ് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ആദ്യ സംഭവം ഇങ്ങനെ
ഓഗസ്റ്റ് 22 ന് ആണ് തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തങ്കച്ചൻ നിരപരാധിയാണെന്ന് കുടുംബം പരാതി നൽകിയതിനെ തുടർന്ന് പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചു. പോലീസിൽ വിവരം നൽകിയവരുടെ ഉൾപ്പെടെയുള്ള ഫോൺ രേഖകളും മറ്റും തെളിവുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നത്. നിരപരാധിയായിട്ടും ദിവസങ്ങളോളം തങ്കച്ചന് ജയിലിൽ കഴിയേണ്ടി വന്നത് പ്രതിഷേധങ്ങൾക്കും ഇടയാക്കി. ഇതിനിടെ കേസിൽ ആരോപണ വിധേയനായിരുന്ന മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത് വയനാട്ടിലെ കോൺഗ്രസിനുള്ളിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പുൽപ്പള്ളി കോൺഗ്രസിനുള്ളിലെ പടലപിണക്കങ്ങളും പാരവെയ്പ്പുമാണ് ജോസിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന പരാതി ഉയർന്നതോടെ ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ്റെ സ്ഥാനവും തെറിച്ചു.