Fincat

‘സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു’; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ എ എൻ ഷംസീർ.പ്രതിപക്ഷ എംഎല്‍എമാരായ സനീഷ് കുമാർ, എം വിൻസെന്റ്, റോജി എം ജോണ്‍ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നിയമസഭ ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം ഉന്നയിച്ചായിരുന്നു ബഹളം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ‘അയ്യപ്പന്റെ സ്വർണം ചെമ്ബാക്കിയ എല്‍ഡിഎഫ് രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയർത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച എംഎല്‍എമാരും പ്രതിരോധിച്ച വാച്ച്‌ ആൻഡ് വാർഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘർഷത്തില്‍ വാച്ച്‌ ആൻഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സഭ നടപടികള്‍ താല്‍ക്കാലികമായി നിർത്തിവെച്ചാണ് വീണ്ടും ആരംഭിച്ചത്. തുടർന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭയില്‍ ഗുണ്ടായിസമാണ് നടന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

അതേസമയം സസ്‌പെൻഷനില്‍ അത്ഭുതമാണ് തോന്നുന്നതെന്നും സസ്‌പെൻഡ് ചെയ്യേണ്ട തരത്തിലുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിൻസെന്റ് എംഎല്‍എ റിപ്പോർട്ടറിനോട് പറഞ്ഞു. വാച്ച്‌ ആൻഡ് വാർഡിനെയാണ് സസ്പെൻഡ് ചെയ്യേണ്ടത്. അവർ എനിക്ക് നേരെ ബലപ്രയോഗം നടത്തി. ഞങ്ങള്‍ക്ക് മുറിവേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാളെതന്നെ എട്ടോ പത്തോ വാച്ച്‌ ആൻഡ് വാർഡുമാർ ചേർന്ന് ഞെരുക്കുകയായിരുന്നു. ശ്വാസം മുട്ടുന്ന തരത്തില്‍ ഞെരുക്കി, കഴുത്തിന് കുത്തിപിടിച്ചു. വട്ടം പിടിച്ചു, നെഞ്ചില്‍ ബലപ്രയോഗം നടത്തിയെന്നും വിൻസെന്റ് ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പരിശോധിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. സ്പീക്കറുടെ നിർദേശപ്രകാരം ബാനർ പിടിച്ചുവാങ്ങി വലിച്ചുകീറി കളഞ്ഞു. ശബരിമല സ്വർണപ്പാളി കവർന്നുകൊണ്ടുപോയെന്ന ഏറ്റവും പ്രകോപനപരമായ ഒരു വിഷയമാണ്. അത്തരം വിഷയം ഉയർത്തുന്നവരെ ഈ വിധം കൈകാര്യം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. ഇല്ലാത്ത വിഷയങ്ങളല്ല ഞങ്ങള്‍ ചർച്ച ചെയ്യുന്നത്. മെഡിക്കല്‍ കോളേജില്‍ ആർക്കുവേണമെങ്കിലും ചികിത്സയില്‍ പോകാം. പരിക്ക് എങ്ങനെയുണ്ടായെന്ന് വീഡിയോ ദൃശ്യങ്ങള്‍ നോക്കി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.