Fincat

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം; ജൂറി കാണുന്നത് 128 സിനിമകള്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം. ഈ മാസം ഇരുപതിനുള്ളില്‍ ആദ്യഘട്ട സ്‌ക്രീനിങ് പൂര്‍ത്തിയാക്കും. ഇത്തവണ 128 സിനിമകളാണ് ജൂറി കാണുന്നത്. ആദ്യഘട്ട സ്‌ക്രീനിംഗ് രണ്ടു വിഭാഗം ആയി തിരിഞ്ഞു പുരോഗമിക്കുകയാണ്. 38 സിനിമകളുടെ ചുരുക്കപ്പട്ടിക ഉടന്‍ തയ്യാറാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിടയുള്ളതിനാലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത്.

രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് അടങ്ങുന്ന ജൂറിയാണ് 128 സിനിമകള്‍ കാണുന്നത്. ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് ഉള്‍പ്പെടുന്ന അന്തിമ ജൂറിയാണ് ചുരുക്കപ്പട്ടികയിലുള്ള 38 സിനിമകളില്‍ നിന്ന് മികച്ച ചിത്രവും മികച്ച സംവിധായക/ സംവിധായികയേയും മറ്റ് കലാകാരന്മാരേയും തിരഞ്ഞെടുക്കുന്നത്. നവംബര്‍ രണ്ടാം വാരത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് അവാര്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നത്.

ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക ഗായത്ര അശോകന്‍, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം മുതലായവരും അന്തിമ ജഡ്ജിംഹ് പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചലച്ചിത്ര നിരൂപകന്‍ എം.സി. രാജ നാരായണന്‍, നിര്‍മ്മാതാവ് വി.സി. അഭിലാഷ്, കവിയും ഗാനരചയിതാവുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍., നിര്‍മ്മാതാവ് രാജേഷ് കെ, എഴുത്തുകാരനും ഗാനരചയിതാവുമായ ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക ജഡ്ജിംഗ് പാനലിലെ മറ്റ് അംഗങ്ങള്‍.