Fincat

രഞ്ജി ട്രോഫി ക്രിക്കറ്റ്; രണ്ടാം ഇന്നിങ്സില്‍ കേരളത്തിനെതിരെ സൗരാഷ്ട്ര മികച്ച സ്കോറിലേക്ക്


രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റില്‍ കേരളത്തിനെതിരെ തിരിച്ചടിച്ച്‌ സൗരാഷ്ട്ര. ആദ്യ ഇന്നിങ്സില്‍ 73 റണ്‍സിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ്.മത്സരം ഒരു ദിവസം കൂടി അവശേഷിക്കെ സൗരാഷ്ട്രയ്ക്ക് ഇപ്പോള്‍ 278 റണ്‍സിൻ്റെ രണ്ടാം ഇന്നിങ്സ് ലീഡുണ്ട്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ രണ്ടാം ഇന്നിങ്സിന് കരുത്ത് പകർന്നത്. സ്കോർ – സൗരാഷ്ട്ര ആദ്യ ഇന്നിങ്സ് 160, കേരളം ഒന്നാം ഇന്നിങ്സ് 233. സൗരാഷ്ട്ര രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 351 റണ്‍സ്.

ആദ്യ ഇന്നിങ്സില്‍ തകർന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ മത്സരത്തെ ശ്രദ്ധേയമാക്കിയത്. രാവിലെ മത്സരം ആരംഭിച്ച്‌ രണ്ടാം ഓവറില്‍ തന്നെ ജയ് ഗോഹിലിൻ്റെയും വൈകാതെ ഗജ്ജർ സമ്മറിൻ്റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റണ്‍സെടുത്ത ജയ് ഗോഹില്‍ നിധീഷിൻ്റെ പന്തില്‍ എല്‍ബി ഡബ്ല്യു ആയപ്പോള്‍ 31 റണ്‍സെടുത്ത ഗജ്ജറിനെ ബേസില്‍ എൻ പി ക്ലീൻ ബൌള്‍ഡാക്കുകയായിരുന്നു.

1 st paragraph

എന്നാല്‍ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൗരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ദിവസത്തിൻ്റെ ആദ്യ പകുതി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ മൂന്ന് വിക്കറ്റിന് 159 റണ്‍സെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. അർപ്പിത് അർദ്ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റണ്‍സാണ് കൂട്ടിച്ചേർത്തത്. 74 റണ്‍സെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.

തുടർന്ന് ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറില്‍ 105 റണ്‍സ് കൂട്ടിച്ചേർത്തു. 152 റണ്‍സെടുത്ത ചിരാഗ് ജാനിയെ ബേസില്‍ പന്തില്‍ ക്ലീൻ ബൗള്‍ഡാക്കുകയായിരുന്നു. 14 ബൗണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിൻ്റെ ഇന്നിങ്സ്. കളി നിർത്തുമ്ബോള്‍ 52 റണ്‍സോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അൻഷ് ഗോസായിയുമാണ് ക്രീസില്‍. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.

2nd paragraph