ശബരിമല മണ്ഡലകാലം; ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ; വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്പനയില്‍നിന്ന്

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതലാണിത്.ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്.
വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്‍പ്പനയില്‍നിന്നാണ്. 47 കോടി രൂപയാണ് ഇതുവഴിയുള്ള വരുമാനം. കഴിഞ്ഞ വർഷം ഇക്കാലയളവില്‍ ഇത് 32 കോടി രൂപയായിരുന്നു. ഇത്തവണ 46.86 ശതമാനത്തിന്റെ വർധനവാണ് അരവണ വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തില്‍ ഉണ്ടായത്.
അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കാണിക്കയില്‍ നിന്നുള്ള വരുമാനം 26 കോടിയാണ്. 2024ല്‍ ഇതേസമയം 22 കോടി ആയിരുന്നു കാണിക്ക വരുമാനം. 18.18 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ കാണിക്ക വരുമാനത്തിലുണ്ടായത്.
അതേസമയം ഈ സീസണില്‍ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30വരെ ശബരിമലയില്‍ എത്തിയത്.

