ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും കുഞ്ഞിനെയും തിരിച്ചെത്തിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും മകനെയും തിരികെ എത്തിച്ചു.സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരെയും രാജ്യത്ത് തിരിച്ചെത്തിച്ചത്. ബുധനാഴ്ച്ചയായിരുന്നു ഇരുവരെയും തിരികെ എത്തിക്കണം എന്ന നിര്‍ദേശം സുപ്രീം കോടതി കേന്ദ്രത്തിന് നല്‍കിയത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ബംഗാളില്‍ വച്ച് ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ സോണാലി ഖാത്തൂണും എട്ട് വയസുള്ള മകനും തിരികെ പ്രവേശിച്ചത്. ജൂണ്‍ 27നായിരുന്നു രാജ്യത്ത് അനധികൃതമായി കടന്ന് കയറി എന്ന് ആരോപിച്ച് സോണാലിയും കുടുംബവുമുള്‍പ്പെടെ ആറ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. എന്നാല്‍ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് സോണാലിയെയും മകനെയും തിരികെ കൊണ്ടുവരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സോണാലിയുടെ പിതാവ് ഇന്ത്യന്‍ പൗരനായതിനാല്‍ പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യന്‍ പൗരന്മാരായിരിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൂടാതെ ബുധനാഴ്ച്ച മാള്‍ഡയില്‍ വച്ച് നടന്ന എസ്‌ഐആര്‍ വിരുദ്ധ റാലിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സോണാലിയെ നാടുകടത്തിയതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.
