നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം; ED കുറ്റപത്രം തള്ളി, സത്യം വിജയിച്ചെന്ന് കോൺഗ്രസ്

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും ,രാഹുൽ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ ഇഡി കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതി തള്ളി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കോടതി. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും അതിനാൽ പിഎംഎൽഎ ആക്ട് പ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി.

ഈ ഡി കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. “പണമിടപാട് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രോസിക്യൂഷൻ പരാതി, ഡോ. സുബ്രഹ്മണ്യൻ സ്വാമി എന്ന പൊതു വ്യക്തി സമർപ്പിച്ച സിആർപിസി സെക്ഷൻ 200 പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്, ഒരു എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, ഈ പരാതിയുടെ അന്വേഷണം നിയമപ്രകാരം അനുവദനീയമല്ല,” കോടതി വിധിച്ചു. ” കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അന്വേഷണവും തുടർന്നുള്ള പ്രോസിക്യൂഷൻ പരാതിയും എഫ്‌ഐആറിന്റെ അഭാവത്തിൽ നിലനിൽക്കില്ല” ഇഡി കുറ്റപത്രം തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
നിലവിൽ ഡൽഹി പൊലീസിന്റെ എഫ്ഐആറിൽ ഇഡിയ്ക്ക് തുടർ നടപടിയാക്കാം എന്ന് കോടതി നിർദേശിച്ചു. അതേസമയം സത്യം വിജയിച്ചു എന്ന് കോൺഗ്രസ് പ്രതികരിച്ചു. മോദി സർക്കാരിന്റെ വഞ്ചനയും നിയമവിരുദ്ധതയും പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ നടപടി പൂർണ്ണമായും നിയമവിരുദ്ധവും വഞ്ചനാപരവുമാണെന്ന് ബഹുമാനപ്പെട്ട കോടതി കണ്ടെത്തിയെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ഇഡി കേസ് അധികാരപരിധിക്ക് പുറത്താണെന്നും, എഫ്‌ഐആർ ഇല്ലാതെ കേസില്ലെന്നും കോടതി വിധിച്ചു. എല്ലാ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഇന്ന് പരാജയപ്പെട്ടു. കോൺഗ്രസ് പാർട്ടിയും നേതൃത്വവും സത്യത്തിനും ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങൾക്കും വേണ്ടി പോരാടാൻ പ്രതിജ്ഞാബദ്ധരാണ്. ഒരിക്കലും ഭയപ്പെടില്ല സത്യത്തിനായി പോരാടും എന്നും കോൺഗ്രസ് പറഞ്ഞു.
