ഗ്ലോബ് സോക്കര്‍ അവാര്‍ഡ്സ്; പുരസ്‌കാരത്തിന് അര്‍ഹനായി റൊണാള്‍ഡോ, മികച്ച താരമായി ഡെംബലെയും

ഗ്ലോബ് സോക്കർ അവാർഡുകള്‍ ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉസ്‌മാൻ ഡെംബെലെയും. ലോക കായികരംഗത്ത് മികച്ച പ്രകടനം കാഴ്‌ചവെക്കുന്നവരെ ആദരിക്കുന്ന പുരസ്‌കാരമാണ് ഗ്ലോബ് സോക്കർ.ദുബായ് സ്പോർട്‌സ് കൗണ്‍സില്‍ നടത്തിവരുന്ന ‘ഗ്ലോബ് സോക്കർ 2025’ പുരസ്‌കാരത്തിനാണ് ഇരുവരും അർഹരായത്. ദുബായില്‍ നടന്ന ചടങ്ങില്‍ ഫുട്‌ബോള്‍ താരങ്ങള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
മികച്ച മിഡില്‍ ഈസ്റ്റേണ്‍ ഫുട്ബോള്‍ താരത്തിനുള്ള അവാർഡാണ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. നിലവില്‍ സൗദി ക്ലബ്ബ് അല്‍ നസറില്‍ കളിക്കുന്ന റൊണാള്‍ഡോ മികച്ച പ്രകടനമാണ് തന്റെ 40-ാം വയസിലും കാഴ്ചവെക്കുന്നത്. തൻ്റെ ക്ലബ്ബിനായി കളിച്ച 125 മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ 112 ഗോളുകള്‍ നേടി. റൊണാള്‍ഡോ തൻ്റെ പ്രൊഫഷണല്‍ കരിയറില്‍ കളിക്കുന്ന അഞ്ചാമത്തെ ക്ലബ്ബാണ് അല്‍ നാസർ.
മികച്ച പുരുഷ കളിക്കാരനുള്ള അവാർഡാണ് ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയുടെ ഫ്രഞ്ച് മുന്നേറ്റനിരക്കാരന്‍ ഡെംബെലെയ്ക്ക് ലഭിച്ചത്. റയലിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, സ്‌പെയിനിന്റെ പുതിയ താരോദയം ലാമിന്‍ യമാല്‍, റാഫിഞ്ഞ തുടങ്ങിയവരെ പിന്തള്ളിയാണ് ഡെംബലെ ഈ പുരസ്‌കാരം സ്വന്തമാക്കിയത്.
ചടങ്ങില്‍ പിഎസ്ജി കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച പുരുഷ ക്ലബ്ബെന്ന പുരസ്കാരം സ്വന്തമാക്കിയത് പിഎസ്ജിയാണ്. ക്ലബ്ബിനെ ആദ്യമായി യുവേഫ ചാമ്ബ്യന്‍സ് ലീഗ് കിരീടത്തിലെത്തിച്ചതിനും 2024, 25 ലിഗ് വണ്‍ കിരീടം നേടിച്ചതിനുമുള്ള അംഗീകാരമായി പരിശീലകന്‍ ലൂയിസ് എന്റിക്വെ മികച്ച പരിശീലകനുള്ള പുരസ്‌കാരം ലഭിച്ചു. പിഎസ്ജിയുടെ വിറ്റിഞ്ഞ മികച്ച മിഡ്ഫീല്‍ഡര്‍ ആയി.

മികച്ച സ്‌പോര്‍ട്ടിങ് കംബാക്കിനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് ലഭിച്ചു. ഗ്ലോബ് സ്‌പോര്‍ട്‌സ് അവാര്‍ഡ് സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചും നേടി. 2025 ഗ്ലോബ് സോക്കര്‍ അവാര്‍ഡ്‌സ് ജേതാക്കളുടെ പൂര്‍ണ പട്ടിക അറിയാം.
• പുരുഷ പ്ലെയർ ഓഫ് ദ ഇയർ: ഉസ്‌മാൻ ഡെംബെലെ
• വനിതാ പ്ലെയർ ഓഫ് ദി ഇയർ: ഐറ്റാന ബോണ്‍മാറ്റി
• പുരുഷ ക്ലബ്ബ് ഓഫ് ദ ഇയർ: പിഎസ്ജി
• വനിതാ ക്ലബ് ഓഫ് ദി ഇയർ: ബാഴ്‌സലോണ
• മികച്ച പരിശീലകൻ: ലൂയിസ് എന്റിക്വെ (പി എസ് ജി)
• മികച്ച മിഡ്‌ഫീല്‍ഡർ: വിറ്റിൻഹ (പിഎസ്ജി)
• മികച്ച ഫോർവേഡ്: ലാമിൻ യമാല്‍ (ബാഴ്‌സലോണ)
• എമർജിങ് പ്ലയർ: ഡിസൈർ ഡൗ (പിഎസ്ജി)
• മികച്ച ഏജൻ്റ്: ജോർജ് മെൻഡസ്
• മികച്ച സ്‌പോർട്‌സ് ഡയറക്‌ടർ: ലൂയിസ് കാമ്ബോസ് (പി എസ് ജി)
• മികച്ച ക്ലബ് പ്രസിഡൻ്റ്: നാസർ അല്‍-ഖെലൈഫി (പി എസ് ജി)
• മിഡില്‍ ഈസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
• മികച്ച കണ്ടൻ്റ് ക്രിയേറ്റർ: ബിലാല്‍ ഹലാല്‍
• മികച്ച അക്കാദമി: റൈറ്റ് ടു ഡ്രീം
• കരിയർ അച്ചീവ്‌മെൻ്റ് അവാർഡ്: ഹിഡെറ്റോഷി നകാറ്റ, ആൻഡ്രസ് ഇനിയേസ്റ്റ
• മികച്ച ബ്രാൻഡിങ്: ലോസ് ഏയ്ഞ്ചല്‍സ് ഫുട്ബോള്‍ ക്ലബ്
• മികച്ച മെൻ്റല്‍ കോച്ച്: നിക്കോലെറ്റ റൊമാനസി
• മികച്ച ദേശീയ ടീം: പോർച്ചുഗല്‍
• ബെസ്റ്റ് കം ബാക്ക്: പോള്‍ പോഗ്ബ
• മറഡോണ അവാർഡ്: ലാമിൻ യമാല്‍
