തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പര്‍: 823 പേര്‍ക്കു യാത്ര ചെയ്യാം; മൂന്ന് മണിക്കൂര്‍ ലാഭിക്കാം

ബെംഗളൂരു: തിരുവനന്തപുരത്തേക്കു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചാല്‍ ബെംഗളൂരു മലയാളികള്‍ക്ക് കൂടുതല്‍ ആശ്വാസമാകും.യാത്രക്കാർക്ക് മൂന്ന് മണിക്കൂർ ലാഭിക്കാൻ സാധിക്കുമെന്നതിനാലാണത്. കൂടാതെ നാട്ടിലേക്കുള്ള രാത്രി യാത്രക്ക് ആഴ്ചയില്‍ അയ്യായിരത്തോളം അധിക ബെർത്തുകള്‍ കൂടി ലഭിക്കും.
നിലവില്‍ പകല്‍ സർവീസ് നടത്തുന്ന എറണാകുളം വന്ദേഭാരത് എട്ടര മണിക്കൂർ കൊണ്ട് ഓടിയെത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വന്ദേഭാരത് സ്ലീപ്പർ 12 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തും എന്ന നിഗമനം.

കുഷ്യൻ ബെർത്തുകള്‍, ഓട്ടമാറ്റിക് വാതിലുകള്‍, കവച് സുരക്ഷ സംവിധാനം എന്നിവയും വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകളാണ്. 16 കോച്ചുകളുള്ള ബെംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പറില്‍ 823 പേർക്കു യാത്ര ചെയ്യാം. തേഡ് എസിയില്‍ 611 പേർക്കും സെക്കൻഡ് എസിയില്‍ 188 പേർക്കും ഫസ്റ്റ് എസിയില്‍ 24 പേർക്കും യാത്ര ചെയ്യാം. ഭക്ഷണം ഉള്‍പ്പെടെ തേഡ് എസിയില്‍ 2300 രൂപയും സെക്കൻഡ് എസിയില്‍ 3000 രൂപയും ഫസ്റ്റ് എസിയില്‍ 3600 രൂപയുമായിരിക്കും ഏകദേശ നിരക്കെന്നാണ് റെയില്‍വേ നല്കുന്ന സൂചന.
വന്ദേഭാരത് സ്ലീപ്പറിന്റെ റൂട്ട് കോട്ടയം വഴിയായാല്‍ മധ്യകേരളത്തിലുള്ളവർക്ക് കൂടുതല്‍ സൗകര്യപ്രദമാകും. ബെംഗളൂരുവില്‍ നിന്ന് കോട്ടയം വഴി തിരുവനന്തപുരം സെൻട്രല്‍ വരെ 858 കിലോമീറ്ററാണുള്ളത്. എന്നാല്‍ 2 സ്ലീപ്പർ റേക്കുകള്‍ ലഭിച്ചാല്‍ മാത്രമേ ഇരുവശങ്ങളിലേക്കും പ്രതിദിന സർവീസ് നടത്താൻ കഴിയൂ.

