‘ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന്റേത് മികച്ച മാതൃക’; പ്രശംസയുമായി സാമ്പത്തിക സര്‍വേ

തിരുവനന്തപുരം: കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതികളെ പ്രശംസിച്ച് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ.ദാരിദ്ര്യ നിർമാർജനത്തില്‍ കേരളത്തിന്റേത് മികച്ച മാതൃകയാണെന്ന് സാമ്പത്തിക സർവേയില്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളും ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരും അടങ്ങിയ സംഘം മികച്ച രീതിയില്‍ പ്രവർത്തിച്ചെന്നും സർവേയില്‍ പറയുന്നു.
ദാരിദ്ര്യത്തെയും ദാരിദ്ര്യ നിർമാർജനത്തെയും കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നത്. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെയാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. അതിദരിദ്രരെ കണ്ടെത്താൻ കേരളം സമഗ്രമായ പദ്ധതിയാണ് നടപ്പിലാക്കിയതെന്ന് സർവേയില്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങള്‍, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ സഹായത്തോടെ കേരളം ദരിദ്രരെ കണ്ടെത്തി. പിന്നാലെ ആധാർ കാർഡ്, റേഷൻ കാർഡുകള്‍, ഭിന്നശേഷിക്കാർക്കുള്ള യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാർഡുകള്‍, വോട്ടർ ഐഡികള്‍, ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷാ പെൻഷനുകള്‍ തുടങ്ങിയ അടിയന്തര സേവനങ്ങള്‍ ഈ കുടുംബങ്ങള്‍ക്ക് നല്കി. ഭക്ഷണവും വൈദ്യപരിചരണവും ഉറപ്പാക്കുന്നതിനാണ് കേരളം മുൻഗണന നല്‍കിയത് എന്നും സർവേയില്‍ പറയുന്നു.

ഇതിനായി ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകള്‍ സൃഷ്ടിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവർ കൃത്യമായി ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചു. കുടുംബശ്രീയും ഇത്തരം കാര്യങ്ങളില്‍ പ്രശംസനീയമായ പങ്ക് വഹിച്ചുവെന്നും സർവേയില്‍ പറയുന്നു.
