യുവാക്കളെ മർദിച്ചെന്ന പരാതി; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചെന്ന പരാതിയിൽ, എറണാകുളം ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കൾ പരാതി നൽകിയിരുന്നു.

വൈപ്പിൻ ബീച്ചിൽ നടക്കാൻ ഇറങ്ങിയ യുവാക്കൾക്ക് നേരെ അക്രമം ഉണ്ടായി എന്നാണ് പരാതി. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദ്ദിച്ചു എന്നാണ് പരാതി. യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുളവുക്കാട് പോലീസ് കേസെടുത്തിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടിലാണ് നടപടിയെടുത്തിരിക്കുന്നത്.
പോലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം കുറ്റാരോപിതരായ പോലീസുകാർ യുവാക്കൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

