
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുളള നടപടികള്‍ അവസാനഘട്ടത്തിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.ഫെബ്രുവരി അവസാന ആഴ്ചയിലോ മാർച്ച് ആദ്യമോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സേനയുടെ വിന്യാസം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായുള്ള ചർച്ച പൂർത്തിയായി. തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെത്തും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പര്യടനം നടത്തും. സംസ്ഥാനങ്ങളിലെ സ്ഥിതിഗതി വിലയിരുത്തിയ ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണയോഗം ചേർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. അസം, തമിഴ്‌നാട്, കേരളം, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളവും സജ്ജമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബോധവല്‍ക്കരണം വ്യാഴാഴ്ച്ച തുടങ്ങും. എല്ലാ ജില്ലകളിലും വോട്ടിംഗ് മെഷീൻ പ്രദർശിപ്പിച്ച് ബോധവല്‍ക്കരണം നടത്തും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനവും ഉടൻ തുടങ്ങുമെന്നാണ് വിവരം. ജില്ലാതലങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും. ഇവിഎം പരിശോധനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.
മുന്നൊരുക്കം വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും അടക്കമുള്ളവർ ഈമാസം 21ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ ചുമതലയുള്ള ഉദ്യോഗസ്ഥരോട് തിരുവനന്തപുരത്ത് എത്താൻ നിർദേശം നല്‍കിയതായാണ് വിവരം. ജില്ലാ കളക്ടർമാർ, ക്രമസമാധാന ചുമതലുള്ള ജില്ലാ പൊലീസ് മേധാവിമാർ, സംസ്ഥാനത്തെ പൊലീസ് നോഡല്‍ ഓഫീസർമാർ തുടങ്ങിയവരെ കമ്മീഷൻ കാണും.

