റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; വീഴ്ച സംഭവിച്ചെങ്കിൽ നടപടി; റിപ്പോർട്ട് തേടി മന്ത്രി

തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചതില്‍ പിഡബ്ല്യുഡി വിജിലന്‍സ് ഡെപ്യൂട്ടി എഞ്ചിനീയറില്‍ നിന്നും റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വീഴ്ച സംഭവിച്ചെങ്കില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നഗരസഭയുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം 16 വര്‍ഷമായി കുഴി ഇങ്ങനെ കിടക്കുകയാണെന്നും സമീപത്തെ കെട്ടിട ബില്‍ഡിംഗ് ഉടമസ്ഥന്‍ കുഴി മൂടാന്‍ തയ്യാറായെങ്കിലും പിഡബ്ലുഡി വകുപ്പിന്റെ നിബന്ധനകള്‍ പാലിച്ചുമാത്രമെ കുഴിമൂടാന്‍ സാധിക്കൂവെന്ന് വകുപ്പ് നിലപാടെടുക്കുകയായിരുന്നുവെന്നുമാണ് പ്രദേശവാസി പറഞ്ഞത്.
ഇന്നലെ രാത്രിയായിരുന്നു റോഡരികിലെ കുഴിയില്‍ വീണ് മുതലക്കോടം സ്വദേശിയായ ജെയ്‌സ് ബെന്നി മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നു. കലുങ്ക് നിര്‍മ്മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണായിരുന്നു യുവാവ് അപകടത്തില്‍പ്പെട്ടത്. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയില്‍ തുടരുകയായിരുന്നു.

അപകടം നടന്ന ഉടനെ ജെയ്‌സിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ജെയ്‌സിനെ മരണം തട്ടിയെടുത്തത്.
