താനൂർ – താനാളൂർ പാലക്കുറ്റ്യാഴി തോട് ഭിത്തി നിർമാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

താനൂർ നഗരസഭയെയും താനാളൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലക്കുറ്റ്യാഴി തോടിന്റെ സംരക്ഷണ ഭിത്തി നിർമാണ ഉദ്ഘാടനവും ശിലാസ്ഥാപന കർമവും പാലക്കുറ്റ്യാഴി തോടിന് സമീപം നടന്ന ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ-കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.

തോടുമായി ബന്ധപ്പെട്ട സർവ്വേ ഏറെക്കാലം നീണ്ടു നിന്നതിനാലാണ് പദ്ധതി നടപ്പിലാക്കാൻ കാലതാമസം നേരിട്ടത്. സംരക്ഷണഭിത്തി കെട്ടി സൗന്ദര്യവത്ക്കരണ പ്രവൃത്തികൾ പൂർത്തീകരിച്ചാൽ തോടിന് സമീപം താമസിക്കുന്നവർക്കാണ് പദ്ധതിയുടെ ഗുണഫലം ലഭ്യമാവുക. പദ്ധതി 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. താനൂർ മുൻസിപ്പൽ ചെയർപേഴ്സൺ നസ്‌ല ബഷീർ അധ്യക്ഷയായിരുന്നു.
2024 -25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ രണ്ടു കോടി രൂപ ഉപയോഗിച്ചാണ് ഭിത്തി നിർമിക്കുന്നത്. താനൂർ മുൻസിപ്പാലിയിലെ 8,9 വാർഡുകളിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമായിരുന്ന തോടിന് ഒഴുക്ക് തടസപ്പെടുന്ന അവസ്ഥ നിലനിന്നിരുന്നു. തകർന്ന കരിങ്കല്ല് മാറ്റി 297 മീറ്റർ നീളത്തിൽ പാർശ്വഭിത്തി കെട്ടും. മിഡിൽ ബെൽറ്റും ടോപ്പ് ബെൽറ്റും ഉൾപ്പടെയുള്ള ഡി.ആർ. മേസൺറിയാണ് പാർശ്വഭിത്തി നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഒപ്പം തന്നെ മണ്ണും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടിയും തോടിന് സമീപമുള്ള മൺറോഡ് നവീകരിച്ച് ഇന്റർലോക്ക് ചെയ്തും ചാരുബെഞ്ചുകൾ സ്ഥാപിച്ചും വെള്ളത്തിന് ഒഴുക്ക് സുഗമമാക്കാനുള്ള കൾവെർട്ട് നിർമിച്ചും സോളാർ ലൈറ്റിംഗ് നടപ്പാക്കിയും തോടും പരിസരവും ഭംഗിയാക്കും.

ചടങ്ങിൽ സൂപ്രണ്ടിങ് എൻജിനീയർ ഷാലു സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് എൻജിനീയർ ബിനോയ് ടോമി ജോർജ് മുഖ്യാതിഥിയായിരുന്നു. ഡിവിഷൻ കൗൺസിലർ എൻ.പി ഫാറൂഖ്, മുൻ കൗൺസിലർ ഇ. കുമാരി, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ടി ഷാജഹാൻ കബീർ, സ്വാഗതസംഘം ചെയർമാൻ പി. അജയകുമാർ കൂടാതെ രാഷ്ട്രീയ പ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
