അമേരിക്കയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾ തകർത്ത് ഇറാൻ

റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വ്യോമസേനയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ മറ്റൊരു ഇന്ധന ടാങ്കർ വിമാനം ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ തകർന്നുവീണിരുന്നു. പശ്ചിമേഷ്യൻ മേഖലയിലെ യുഎസ് സൈനിക നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന വിമാനങ്ങളാണ് ആക്രമിക്കപ്പെട്ടത്.

ഇറാൻ്റെ ആക്രമണത്തിൽ അഞ്ച് കെസി-135 ഇന്ധന ടാങ്കർ വിമാനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. എയർബേസിനകത്ത് നിർത്തിയിട്ടിരുന്ന ഈ വിമാനങ്ങൾ പൂർണ്ണമായും തകർന്നിട്ടില്ലെന്നും ഇവയുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മിസൈൽ ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇത് അമേരിക്കയെ സംബന്ധിച്ച് ആശ്വാസകരമാണ്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്ക ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് ഈ വിമാനങ്ങളുടെ അഭാവം വലിയ തിരിച്ചടിയാണ്. ആകാശത്ത് വച്ച് പോർ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ടാങ്കർ വിമാനങ്ങളാണ് ഇവ.
പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്നതിനിടെയാണ് ഈ സംഭവം. കഴിഞ്ഞ ദിവസം ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ സമാനമായ മറ്റൊരു ഇന്ധന ടാങ്കർ വിമാനം തകർന്നുവീണ് ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ വിമാനം ആക്രമണത്തിൽ തകർന്നതല്ലെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കിയത്. എന്നാൽ വിമാനം തകർന്നുവീണതിൻ്റെ കാരണം ഇതുവരെ അവർ വ്യക്തമാക്കിയിട്ടുമില്ല. അമേരിക്ക ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ഇറാൻ്റെ ഈ നീക്കമെന്ന് കരുതുന്നു. പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്കയുടെ സൈനിക താവളങ്ങളുള്ള രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലേക്കടക്കം ഇറാൻ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.

