Shobika

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റ്; UDF പരാതിയില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ത്ഥിയുമായ ടി പിരാമകൃഷ്ണന് നോട്ടീസ്. യുഡിഎഫ് പരാതിയില്‍ മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. അനൗണ്‍സ്‌മെന്റില്‍ വിശദീകരണം തേടിയാണ് നോട്ടീസ്.

1 st paragraph

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അനൗണ്‍സ്‌മെന്റ് വീഡിയോ സഹിതമായിരുന്നു പരാതി.

ഫാത്തിമ തെഹ്ലിയയെ പേരാമ്പ്രയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലിം ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗണ്‍സ്മെന്റാണ് എല്‍ഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മത ഏകീകരണത്തിന്റെ ചിഹ്നം വിളിയാണെന്നും മതവര്‍ഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമാണ് അനൗണ്‍സ്മെന്റ്. ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അനൗണ്‍സ്മെന്റില്‍ പറയുന്നുണ്ട്.

2nd paragraph

ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ തുടര്‍ച്ചയായാണ് എല്‍ഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം നേതൃത്വം ഇക്കാര്യമറിഞ്ഞിട്ടില്ലെന്നും പരിശോധിക്കുമെന്നും മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയിട്ടില്ലെന്നുമാണ് എല്‍ഡിഎഫ് വാദം.

യുഡിഎഫ് ഒരിക്കലും മതം പറഞ്ഞ് വോട്ട് വാങ്ങിച്ചിട്ടില്ലെന്നും ഏറെ അപകടകരമായ ഒന്നാണ് ഉണ്ടായതെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതസൗഹാര്‍ദത്തെ തകര്‍ത്തുള്ള നേട്ടം ആരും ഇഷ്ടപ്പെടുന്നില്ല. മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ല. നാല് വോട്ട് കിട്ടാന്‍ വേണ്ടി ഇങ്ങനെ ചെയ്താല്‍ സമൂഹത്തില്‍ നികത്താന്‍ കഴിയാത്ത വിള്ളലുണ്ടാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.