തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം: മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ

തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗമാണ് നടക്കുന്നതെന്ന് എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. ഇതിന്റെ നിശബ്ദ സൂചനകൾ ലഭിക്കുന്നുണ്ട്. അത് മാധ്യമങ്ങൾക്ക് മനസിലാകണമെന്നില്ല. വോട്ടേഴ്‌സ് എന്താണ് ആഗ്രഹിക്കുന്നതെന്ന് വീടുകൾ കയറി ഇറങ്ങി ക്യാമ്പയിൻ ചെയ്ത ഒരാളാണ് താനെന്നും തന്റെ അഞ്ച് കിലോ വരെ കുറഞ്ഞെന്നും അഖിൽ മാരാർ പ്രതികരിച്ചു.

എല്ലാ ദിവസവും മുന്നൂറു മുതൽ നാന്നൂറു വരെ വീടുകൾ കയറിയിറങ്ങിയിട്ടുണ്ട്. ഇന്നലെ അഞ്ഞൂറു വീടുകൾ കയറി. വോട്ടിന് നോട്ട് വിവാദത്തിലും അഖിൽ മാരാർ പ്രതികരിച്ചു. മാധ്യമങ്ങളിൽ വരുന്ന വാർത്ത വിശ്വസിക്കുന്നില്ല. ശോഭാ സുരേന്ദ്രനൊപ്പം പോയ ഒരാൾ പണം കൊടുത്തെങ്കിൽ ആ മനുഷ്യന് അത്തരത്തിലുള്ള ഒരവസ്ഥ ഉണ്ടാക്കിയത് ആരാണെന്ന് അഖിൽ മാരാർ ചോദിച്ചു. ഇടതുപക്ഷവും വലതുപക്ഷവും മനുഷ്യരെ മുഴുവൻ ഈ അവസ്ഥയിലാക്കി കഴിഞ്ഞപ്പോൾ ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുണ്ടെന്ന് അഖിൽ മാരാർ പറഞ്ഞു.
തനിക്ക് തൃക്കാക്കരയിലെ മുഴുവൻ ബിജെപി-ട്വന്റി ട്വന്റി പ്രവർത്തകരെ അറിയില്ല. ആരെങ്കിലും തന്നെ ദ്രോഹിക്കണമെന്ന് കരുതി മറ്റൊരുത്തന്റെ കാശും മേടിച്ചിട്ട് വോട്ടർമാർക്ക് പണം നൽകാം. ശോഭാ സുരേന്ദ്രൻ അങ്ങനെ ചെയ്‌തോ എന്ന് കണ്ടില്ല. ഉയർന്ന ആരോപണത്തിൽ എന്താണ് വസ്തുതയെന്നും സത്യമെന്നും തെളിയട്ടെയെന്ന് അഖിൽ മാരാർ കൂട്ടിച്ചേർത്തു.

