വി ടി ബല്‍റാം സ്പീക്കര്‍? തിരുവഞ്ചൂര്‍ മന്ത്രിയാകും, ചാണ്ടി ഉമ്മന്റെ സാധ്യതകള്‍ മങ്ങുന്നു

സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മാറി മറിഞ്ഞ് കോൺഗ്രസ് മന്ത്രി പട്ടിക. വി ടി ബൽറാം സ്പീക്കറായേക്കുമെന്നാണ് വിവരം. കോട്ടയത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയാകും. ഏത് സ്ഥാനം കിട്ടിയാലും പാർട്ടി പറയുന്നത് പോലെ പോകുമെന്നായിരുന്നു തിരുവഞ്ചൂർ നേരത്തെ പറഞ്ഞത്. പക്ഷെ അദ്ദേഹം പാർട്ടിക്കുള്ളിൽ സമ്മർദം ശക്തമാക്കിയിരുന്നു എന്നാണ് വിവരം. ഇതോടെ ചാണ്ടി ഉമ്മന്റെ മന്ത്രി സാധ്യതകൾ മങ്ങും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് എത്തിയാൽ ഏത് വകുപ്പായിരിക്കും എന്നതിൽ ആശങ്ക തുടരുകയാണ്. മന്ത്രിസഭാ പ്രവേശനസാധ്യത മങ്ങുന്നതിനിടെ മുതിർന്ന നേതാവ് എ .കെ ആന്റണിയുമായി ടി സിദ്ദിഖ് കൂടിക്കാഴ്ച നടത്തുകയാണ്. അവകാശവാദങ്ങളുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെ തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ്.മന്ത്രിയാക്കണമെന്ന ആവശ്യം ഐ സി ബാലകൃഷ്ണൻ ആവർത്തിക്കുകയാണ്. പട്ടികവർഗ വിഭാഗത്തോട് മുഖ്യമന്ത്രിയും കോൺഗ്രസും നീതി കാണിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഐ സി ബാലകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.
തനിക്ക് പുറമെ, വിശ്വസ്തരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗിന്റെ മന്ത്രിമാർ ആരൊക്കെയെന്നതിൽ തീരുമാനമായി. പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും എൻ ഷംസുദീനും പുറമെ, പി കെ ബഷീറും കെ എം ഷാജിയും മന്ത്രിമാരാകും. വി ഇ അബ്ദുൽഗഫൂറും മന്ത്രിയാകും.

അതേസമയം, നാളെ നടക്കാനിരിക്കുന്ന വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടയിലും സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം.
പന്തൽ നിർമാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. തുടക്കത്തിൽ 12,000 പേർക്ക് പ്രവേശനം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 50,000 പേരെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് പന്തലിന്റെ വിസ്തൃതി വർധിപ്പിച്ചിരിക്കുന്നത്. സാധാരണയുള്ളതിനേക്കാൾ വലിയ പന്തലാണ് ഇത്തവണ സജ്ജീകരിക്കുന്നത്.