‘ദേശീയപാതയും, മെട്രോയും, ഗെയിൽ പൈപ്പ് ലൈനും ഉപേക്ഷിക്കരുത്’; മുഖ്യമന്ത്രിയെ പരിഹസിച്ച് ഇ പി ജയരാജൻ

സിൽവർ ലൈൻ റദാക്കിയതിൽ മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. ദേശീയപാതയും, മെട്രോയും, ഗെയിൽ പൈപ്പ് ലൈനും ഉപേക്ഷിക്കരുതെന്ന് പരിഹാസം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇപി ജയരാജന്റെ പരിഹാസം. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണെന്നും ഇപി ജയരാജൻ പറഞ്ഞു. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകും എന്ന് പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് യു-ടേൺ അടിക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ലെന്ന് ഇപി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോൾ യു.ഡി.എഫ് ശക്തമായി എതിർത്ത പദ്ധതിയാണ് അധികാരത്തിലേറി മൂന്നാം ദിവസം റദ്ദ് ചെയ്തിരിക്കുന്നത്. അധികാരമേറും മുൻപ് സിൽവർലൈൻ വിരുദ്ധ സമര സമിതിക്ക് നൽകിയ ഉറപ്പാണ് സർക്കാർ പാലിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ എല്ലാം റദ്ദായതോടെ ഭൂമി ഉപയോഗിച്ച് വായ്പയെടുക്കാനും മറ്റുമുളള തടസങ്ങൾ നീങ്ങി പദ്ധതിയ്ക്കെതിരായി സമരം ചെയ്തതിന്റെ പേരിൽ എടുത്ത കേസുകളിലും അനുകൂല നടപടി ഉണ്ടാകും.
ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. വി. ഡി സതീശനോട് ഒരു കാര്യം മാത്രമേ പറയാനൊള്ളു. ദയവുചെയ്ത് നാഷണൽ ഹൈവേ 66 ഉം ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയും മെട്രോ പദ്ധതിയും ഒന്നും ഉപേക്ഷിക്കരുത്, വിഴിഞ്ഞം പോർട്ടും അവസാനിപ്പിക്കരുത് എന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാണ് കെ-റെയിൽ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണ്. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പുറകോട്ട് നയിക്കാനേ ഉപകരിക്കൂ. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകും എന്ന് പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് യു- ടേൺ അടിക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ല.