“യൂട്യൂബ് ലൈവിലൂടെ സ്വയംഭോഗം പ്രദര്‍ശിപ്പിച്ചു”, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു, മയക്കുമരുന്ന് വിതരണവും, ‘തൊപ്പിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

കോഴിക്കോട്: വിവാദ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവഡ ചന്ദ്രശേഖർ.

സംസ്ഥാന സൈബര്‍ ഓപറേഷന്‍സ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. അഡ്വ. ശ്രീജിത്ത് പെരുമന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോക്സോ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്-എംഡിഎംഎ ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍, അശ്ലീല പ്രചാരണം, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളില്‍ സൈബര്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
തൊപ്പിയും കൂട്ടാളികളും ചേര്‍ന്ന് തന്റെ കുടുംബത്തെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാനും ശ്രമിച്ചുവെന്ന കടുത്ത ആരോപണവുമായി പ്രമുഖ ഗായകന് ഹനാന് ഷായും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.അതേസമയം, വരുംതലമുറയുടെ ഭാവി തകർക്കുന്ന ഈ ക്രിമിനലുകള്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ ഉണ്ടായേ തീരൂവെന്ന് അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു. അന്വേഷണ ഉത്തരവിനോടുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ലക്ഷക്കണക്കിന് കുട്ടികള്‍ തത്സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ (Blurred) ചെയ്ത രീതിയില്‍ സ്വയംഭോഗംവരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയത്! ഇതിനുപുറമേ, പ്രമുഖ സെലിബ്രിറ്റികളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലും അങ്ങേയറ്റം അശ്ലീലമായ രീതിയില്‍ അധിക്ഷേപിക്കുന്ന (Slut-shaming) ഫോണ്‍ ഓഡിയോ ക്ലിപ്പുകളാണ് ഇവർ ലൈവിലൂടെ പരസ്യമായി പങ്കുവെക്കുന്നത്. യൂട്യൂബ് സ്ട്രീമിങ്ങിന്റെയും, വ്ലോഗിങ്ങിന്റെയും മറവില്‍ കേരളത്തിലെ വരുംതലമുറയെ ഒന്നടങ്കം അരാഷ്ട്രീയവത്കരിച്ച്, പാരലല്‍ ലോകത്തെത്തിച്ച് മയക്കുമരുന്നുകളുടെ അടിമകളാക്കി ഓണ്‍ലൈൻ ബിസിനസില്‍ തടിച്ച് കൊഴുക്കുകയും, കുട്ടികളെ ലൈംഗികമായും അല്ലാതെയും ചൂഷണംചെയ്യുകയും ചെയ്യുന്നുണ്ടെന്ന ആരോപണങ്ങള്‍ തൊപ്പിയെപോലുള്ള സാമൂഹികവിരുദ്ധർ പരസ്പരമുള്ള പകപോക്കലില്‍ വിളിച്ചു പറയുമ്പോള്‍ അക്കാര്യത്തില്‍ വരുംതലമുറയുടെ നിലനില്‍പ്പിനെ മുൻനിർത്തി ചോദ്യം ചെയ്യാതെ വയ്യെന്നും കുറിപ്പില്‍ പറയുന്നു.