ലോകത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍! ഇന്ത്യയിലും പറക്കുംതളികകള്‍ എത്തി, രേഖകള്‍ പുറത്തുവിട്ട് യുഎസ്

ഭൂമിക്ക് പുറത്തുള്ള ജീവനെക്കുറിച്ചും അന്യഗ്രഹ പേടകങ്ങളെക്കുറിച്ചുമുള്ള ചർച്ചകള്‍ക്ക് വീണ്ടും ചൂടുപിടിപ്പിച്ചുകൊണ്ട് അമേരിക്കൻ ഭരണകൂടത്തിന്റെ നിർണായക വെളിപ്പെടുത്തല്‍.

1968 ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ ഇന്ത്യയ്ക്കും അയല്‍രാജ്യമായ നേപ്പാളിനും മുകളില്‍ വൻതോതില്‍ അജ്ഞാത ആകാശ പ്രതിഭാസങ്ങള്‍ (Unidentified Anomalous Phenomena – UAP) റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എന്നതിന്റെ രഹസ്യ രേഖകളാണ് ഇപ്പോള്‍ യുഎസ് പുറത്തുവിട്ടിരിക്കുന്നത്. പെന്റഗണ്‍ പരസ്യപ്പെടുത്തിയ ഈ വിപുലമായ വിവരങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ തയ്യാറാക്കിയ ആറ് പേജുള്ള അതീവ രഹസ്യ രേഖയും ഉള്‍പ്പെടുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടക്കുന്ന ഡിക്ലാസിഫിക്കേഷൻ നടപടികളുടെ ഭാഗമായാണ് സിഐഎ, എഫ്ബിഐ, നാസ, പെന്റഗണ്‍ എന്നിവയുടെ കൈവശമുണ്ടായിരുന്ന ചിത്രങ്ങളും ഓഡിയോ-വീഡിയോ റെക്കോർഡിംഗുകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്.
സിക്കിമിലെയും ലഡാക്കിലെയും ആകാശ വിസ്മയങ്ങള്‍

അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകള്‍ പ്രകാരം, ഹിമാലയൻ അതിർത്തികളില്‍ ഒന്നിലധികം തവണയാണ് അജ്ഞാത വസ്തുക്കള്‍ പ്രത്യക്ഷപ്പെട്ടത്. ഈ പ്രതിഭാസങ്ങള്‍ വെറുമൊരു മിഥ്യയല്ലെന്നും സൈനിക ഉദ്യോഗസ്ഥരടക്കമുള്ള ദൃക്സാക്ഷികള്‍ കൃത്യമായി രേഖപ്പെടുത്തിയതാണെന്നും ഫയലുകള്‍ വ്യക്തമാക്കുന്നു.
വടക്കൻ സിക്കിം (1968 ഫെബ്രുവരി 19)
ഇന്ത്യയില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പ്രധാന സംഭവം വടക്കൻ സിക്കിമിലായിരുന്നു. സിക്കിമിലെ ലാചുങ്, ലാച്ചൻ, ട്രാംഗു, മുഗുതാങ്, ചോല്‍ഹാമു എന്നീ പ്രദേശങ്ങളിലുള്ള ജനങ്ങളാണ് ആകാശത്ത് വിചിത്രമായ ഒരു പ്രതിഭാസം കണ്ടത്. വടക്ക്-കിഴക്ക് ദിശയില്‍ നിന്നും തെക്ക്-പടിഞ്ഞാറ് ദിശയിലേക്ക് അതിവേഗം സഞ്ചരിച്ച ഒരു അജ്ഞാത വസ്തുവായിരുന്നു അത്. ഈ പേടകത്തിന്റെ പിൻഭാഗത്ത് നിന്ന് അതിശക്തമായ വെളിച്ചം പുറപ്പെട്ടിരുന്നതായും ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം പ്രകാശപൂരിതമാക്കാൻ തക്ക ശേഷി അതിനുണ്ടായിരുന്നുവെന്നും സിഐഎ റിപ്പോർട്ടില്‍ പറയുന്നു. ഇത് കടന്നുപോയതിന് തൊട്ടുപിന്നാലെ ഇടിമിന്നലിന് സമാനമായ വലിയൊരു ശബ്ദവും ആ പ്രദേശത്ത് കേള്‍ക്കുകയുണ്ടായി.