സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി . ആറ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു . കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മഴയോടൊപ്പം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി മഴക്കെടുതിയും രൂക്ഷമാണ്.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മദ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ആണ് ശക്തമായ മഴയ്ക്ക് കാരണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് തന്നെയാണ് സാധ്യത. മറ്റന്നാളോടുകൂടി വീണ്ടും മഴയുടെ ശക്തി കുറയുമെന്നും വിലയിരുത്തൽ ഉണ്ട്.
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ ചുഴലിയിൽ കോഴിക്കോട് ചെക്യാട് മിന്നൽ ചുഴലി മരങ്ങൾ കട പുഴകി വീണു. വീടുകളുടെ മേൽക്കൂരയ്ക്ക് നാശനഷ്ടം സംഭവിച്ചു. കാസർഗോഡ് കള്ളാറിലും വീടിന്റെ മേൽക്കൂര തകർന്ന് വീണു. കാരശ്ശേരിയിൽ 70 വർഷം പഴക്കമുള്ള പൊതുക്കിണർ ഇടിഞ്ഞുതാഴ്ന്നു. കിണർ പെട്ടെന്ന് ഇടിഞ്ഞുതാഴ്ന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

മൂന്നാറിൽ ദേശീയപാതയോരത്ത് ഭൂമി ഇടിഞ്ഞു താഴ്ന്നത് അപകട ഭീഷണിയായി തുടരുന്നു.വിള്ളൽ ഉണ്ടായ പ്രദേശത്തെ മണ്ണ് പൂർണമായും നീക്കം ചെയ്യാനുള്ള നടപടികളുണ്ടാകും. മണ്ണ് ഇടിഞ്ഞത് അപകടഭീഷണി തുടരുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശാനുസരണം മലയോര തീരദേശ അപകട സാധ്യത മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
