‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’: രമേശ് ചെന്നിത്തല

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

എസ്ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ് എച്ച് ഒ മാരുടെ മാറ്റത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടിയിലും മന്ത്രി പ്രതികരിച്ചു. കാലടി സർവകലാശാലയിൽ നടന്നത് പ്രാകൃത നടപടിയെന്ന് അദേഹം വിമർശിച്ചു. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ എസ്എഫ്ഐ സമരം നടത്തിയത്. അതിനിടെ എസ്എഫ്ഐ പ്രവർത്തകർ വി സിക്ക് പ്രതീകാത്മക ശവമഞ്ചം ഒരുക്കി എന്ന് വാർത്തകൾ പരന്നു. പ്രതിഷേധത്തിൽ തന്നെ കയ്യേറ്റം ചെയ്തെന്നും മുറിയിൽ പൂട്ടിയിട്ടന്നും വി സി സിസ തോമസ് പരാതി ഉന്നയിച്ചിരുന്നു.

