മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു; കരിപ്പൂർ ‘റെഡ് സോൺ’ ആയി പ്രഖ്യാപിച്ചു

കേരള സന്ദർശനത്തിനെത്തിയ
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സംസ്ഥാന സർക്കാറിന് വേണ്ടി കൃഷി വകുപ്പു മന്ത്രി ടി.സിദ്ധീഖ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഇ.ടി മുഹമ്മദ് ബഷീർ എം പി ,
എംഎൽഎ, മാരായ
ടി.പി അഷ്റഫ് അലി, ടി.വി ഇബ്രാഹിം,
ചീഫ് സെകട്ടറി ബിശ്വനാഥ സിൻഹ,
ജില്ലാ കളക്ടർ ഡോ വിനയ് ഗോയൽ,
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ, വിജയകുമാർ ഐ.എഫ്.എസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് ബി എസ് എന്നിവർ സന്നിഹിതരായിരുന്നു.
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം: കരിപ്പൂർ വിമാനത്താവളവും പരിസര പ്രദേശങ്ങളും ‘റെഡ് സോൺ’ ആയി പ്രഖ്യാപിച്ചു

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കരിപ്പൂർ രാജ്യാന്തര വിമാനത്താവളവും പരിസര പ്രദേശങ്ങളും താത്ക്കാലികമായി റെഡ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയൽ ഉത്തരവിട്ടു. ബി.എൻ.എസ്.എസ് (BNSS) 2023 ലെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.
സെപ്റ്റംബർ 13, 14 തിയ്യതികളിലാണ് അദ്ദേഹം ജില്ലയിൽ സന്ദർശനം നടത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിന് പുറമെ കൊണ്ടോട്ടി നഗരസഭ, വി.വി.ഐ.പി യാത്ര ചെയ്യുന്ന പാതയോരത്തെ പഞ്ചായത്തുകൾ, അദ്ദേഹം താമസിക്കുന്ന കാക്കഞ്ചേരി തുല ക്ലിനിക്കൽ വെൽനെസ് സാങ്ച്വറിയും അതിൻ്റെ മൂന്ന് കിലോമീറ്റർ ചുറ്റളവും ഉൾപ്പെടുന്ന പ്രദേശങ്ങളുമാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്ദർശനം പൂർത്തിയാക്കി അദ്ദേഹം മടങ്ങുന്നത് വരെയാണ് ഉത്തരവിന് പ്രാബല്യമുണ്ടാവുക.
ഇതുപ്രകാരം ഈ പ്രദേശങ്ങളിൽ ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ബലൂണുകൾ, പട്ടങ്ങൾ, ആകാശത്തേക്ക് ഉയരുന്ന പടക്കങ്ങൾ, പ്രകാശം വമിക്കുന്ന വസ്തുക്കൾ, ലേസർ ബീമുകൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചു. വിമാനങ്ങളുടെയോ വി.വി.ഐ.പിയുടെയോ സഞ്ചാരത്തിന് തടസ്സമാകുന്ന രീതിയിലുള്ള ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
