ജയിലിൽ മട്ടനും മീനും വേണ്ട; ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ, ലാഭം 10 കോടി

തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്തു കോടി രൂപ ലാഭിക്കാനാവുമെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത്. തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നും ശുപാർശ. മട്ടനും മീനും പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ നൽകണമെന്നും ശുപാർശയിൽ പറയുന്നു. നിലവില്‍ ആഴ്ചയില്‍ ഒരിക്കൽ മട്ടനും രണ്ടുതവണ മീനും നല്കുന്നു.

തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചക്ക് 140 ഗ്രാം മീന്‍ കറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടനുമാണ് നല്‍കുന്നത്. മട്ടന്‍ ചെലവ് 5.72 കോടി രൂപയും മത്സ്യത്തിന് 4.8 കോടി രൂപയുമാണ് ചെലവ്.
മട്ടന്‍ പകരം കോഴിക്കറി നല്കിയാല് 1.26 കോടി രൂപയേ ചെലവാകൂവെന്നും കണക്കാക്കുന്നു. മീനിന് പകരം സോയയും മുട്ടയും നല്‍കാനും 3.4 കോടി രൂപ മതിയാകും. മട്ടൻ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്നും പറയുന്നു.

