കസ്റ്റംസ് കമ്മീഷണറെ അപായപെടുത്തൽ; രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

മലപ്പുറം: സ്വർണക്കടത്ത്-ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഘത്തിന്റെ കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ കസ്റ്റംസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.

അബ്ദുൾ ഗഫൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐ20 കാറാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുക്കം സ്വദേശികളായ രണ്ടു യുവാക്കളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കൽപ്പറ്റയിൽനിന്ന് കരിപ്പൂരിലെ കാർഗോ ഓഫീസിലേക്ക് വരുമ്പോൾ കസ്റ്റംസ് ഓഫീസറുടെ കാറിനെ അപകടകരമാംവിധം പിന്തുടർന്നു, മാർഗ തടസം സൃഷ്ടിച്ചു എന്നുള്ള പരാതിയിലാണ് കൊണ്ടോട്ടി പോലീസിന്റെ നടപടി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ. കിരൺ ആണ് കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ

മാർഗതടസ്സം സൃഷ്ടിക്കൽ, വാഹനം അശ്രദ്ധമായി ഓടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലായവർ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് പിന്നീട് സുമിത് കുമാർ ആരോപിച്ചിരുന്നു. എന്നാൽ പ്രഥമദൃഷ്ട്യ, പിടിയിലായവർക്ക് അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

പിടിയിലായ രണ്ടുപേരും അഭ്യസ്തവിദ്യരാണ്. ഇരുവരും മലപ്പുറത്തേക്ക് വരികയായിരുന്നു. എന്നാൽ വാഹനത്തെ എന്തുകൊണ്ട് പിന്തുടർന്നു എന്ന ചോദ്യത്തിന് ഇവർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. മുക്കത്തുനിന്ന് എടവണ്ണപ്പാറ വരെയും അവിടെനിന്ന് കൊണ്ടോട്ടി എത്തുന്നതു വരെയും കസ്റ്റംസ് കമ്മിഷണറുടെ കാറിനെ ഇവർ പിന്തുടർന്നുവെന്നാണ് ആരോപണം. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കസ്റ്റംസും ഇവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.