ലോക്ഡൗൺ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ വിഭാഗീകരണത്തിലുള്ള ലോക് ഡൗൺ നിയന്ത്രണങ്ങള്‍ തുടരാന്‍ ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. വാക്സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് ഇനിമുതൽ കരുതേണ്ടതില്ലെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇന്ന് ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും.വാക്സിനേഷന്‍ നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകള്‍ കൂട്ടായി ഇടപെടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്ഥാനത്തെ തുണിക്കടകൾ, സ്റ്റുഡിയോകൾ എന്നിവ തുറക്കും.

കര്‍ശനമായ കോവിഡ് പ്രേട്ടോക്കോള്‍ പാലിച്ച് തുണിക്കടകൾ തുറക്കാൻ ഇന്നലെ ചേർന്ന കോവിഡ് അവലോകനയോഗത്തിൽ തീരുമാനമായി. വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകള്‍ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണം. നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാല്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ സ്റ്റുഡിയോകൾ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. വൊക്കേഷണല്‍ പരിശീലന സ്ഥാപനങ്ങള്‍ പഠിതാക്കളെ കൊണ്ട് വരാതെ തുറക്കുന്ന കാര്യവും യോഗത്തിൽ പരിഗണിച്ചു.