സുഹൃത്തിനെ അടിച്ചുവീഴ്ത്തി,​വിദ്യാർത്ഥിനിയെ ആറുപേർ പീഡിപ്പിച്ചു

മൈസൂർ: മൈസൂരിലെ ചാമുണ്ഡിഹിൽസ് സന്ദർശിക്കാൻ ബൈക്കിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെയും ആൺസുഹൃത്തിനെയും തടഞ്ഞുനിറുത്തിയ ആറംഗസംഘം, യുവാവിനെ അടിച്ചുവീഴ്ത്തി, പെൺകുട്ടിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി.

ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.

മൈസൂരിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ പെൺകുട്ടിയും സുഹൃത്തും മൈസൂരിലെ പ്രശസ്തമായ ചാമുണ്ഡീശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു. മടങ്ങവെ, ബൈക്ക് തടഞ്ഞുനിറുത്തിയ ആറംഗംസംഘം പണം ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതോടെ യുവാവിനെ ബൈക്കിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. പെൺകുട്ടിയെ വലിച്ചിഴച്ച് സംഘംചേർന്ന് പീഡിപ്പിച്ചു. ശേഷം ഇരുവരെയും കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പ്രദേശവാസികൾ ഇരുവരെയും കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൈസൂർ അല്ലനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയും സുഹൃത്തും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

പെൺകുട്ടിയും സുഹൃത്തും സംസാരിക്കാനുള്ള അവസ്ഥയിലല്ലെന്നും ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയാൽ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.

പ്രദേശവാസികളായ ആറുപേരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുടേതെന്ന് സംശയിക്കുന്ന ഇന്നോവ കാറിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

കർശന നടപടി

മൈസൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തി കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
അതീവ നിർഭാഗ്യകരമായ സംഭവമാണിതെന്നും ബംഗളൂരുവിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മൈസൂരിലെത്തിയതായും ആഭ്യന്തരമന്ത്രി അരഗജ്ഞാനേന്ദ്ര പറഞ്ഞു.