മലപ്പുറം ജില്ലയില്‍ 642 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്ക് ശേഷം 1,343 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 606 പേര്‍ക്ക് വൈറസ്ബാധ

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 606 പേര്‍ക്ക് വൈറസ്ബാധ

26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ

ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ

രോഗബാധിതരായി ചികിത്സയില്‍ 6,987 പേര്‍

*ആകെ നിരീക്ഷണത്തിലുള്ളത് 69,525 പേര്‍*

 

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ ഏഴ്) 642 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 606 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 26 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ആര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇന്ന് 1,343 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയിലിതുവരെ കോവിഡ് വിമുക്തരായി 48,965 പേരാണ് ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്.

 

*നിരീക്ഷണത്തില്‍ 69,525 പേര്‍*

 

69,525 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,987 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 650 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 334 പേരും 355 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 262 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

 

*ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം*

 

ജില്ലയില്‍ രോഗ വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീനില്‍ കഴിയണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.