വാഹനാപകടത്തിൽ ഭർത്താവ് മരിച്ച മനോദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി.

പോത്തൻകോട്: വാഹനാപകടത്തിൽ ഭർത്താവ് മരിച്ച മനോദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി. പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ സൂരജ് സുനിലിന്റെ ഭാര്യ മിഥുനയാണ് (22) മരിച്ചത്. ഇന്നലെ പുലർച്ചെ 2 മണിയോടെ വീട്ടിൽ നിന്ന് കാണാതെയായ മിഥുനയ്ക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ രാവിലെ 7മണിയോടെ പോത്തൻകോട് ചിറ്റിക്കര പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മംഗലപുരം വെയിലൂർ കന്നുകാലിവനം സ്വദേശിനിയാണ്. ഇക്കഴിഞ്ഞ 5 ന് ഞായറാഴ്ച മിഥുനയുടെ ഭർത്താവ് സൂരജ് ദേശീയ പാതയിൽ മുട്ടത്തറയിൽ വച്ച് അമിത വേഗതയിലെത്തിയ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.

തിരുവല്ലത്തെ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന മിഥുനയെ കോളേജിൽ വിട്ടിട്ട് ബൈക്കിൽ മടങ്ങവേ മുട്ടത്തറ കല്ലുംമൂട്ടിൽ വച്ച് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സൂരജിന്റെ ആകസ്മിക മരണത്തെ തുടർന്ന് ആകെ തളർന്നു പോയ മിഥുന വീട്ടിൽ ബന്ധുക്കളുടെ നിരീഷണത്തിലായിരുന്നുവെങ്കിലും അവരുടെ കണ്ണുവെട്ടിച്ചാണ് പാറക്കുളത്തിലെത്തി ജീവനൊടുക്കിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോത്തൻകോട് പൊലീസ് കേസെടുത്തു.