ഗുണ്ടാ നേതാവ് മരട് അനീഷും കൂട്ടാളികളും പോലീസ് പിടിയിലായി

പാലക്കാട്:നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നേതാവ് മരട് അനീഷിനെ വാളയാര്‍ പോലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുമ്പോഴാണ് വാളയാര്‍ അതിര്‍ത്തിയില്‍ നിന്നും അനീഷിനെയും കൂട്ടാളികളേയും പോലീസ് പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഹൈവേ കവര്‍ച്ചാ കേസില്‍ ഇയാളെ പാലക്കാട് ഹേമാംബികനഗര്‍ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രിയാണ് വാളയാര്‍ പോലീസ് മരട് അനീഷിനെയും കൂട്ടാളികളെയും പിടികൂടുന്നത്. തമിഴ്നാട്ടില്‍ നിന്നും വരുന്ന ആഡംബര കാറില്‍ കുഴല്‍പ്പണവും മയക്കുമരുന്നും കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വാളയാര്‍ പോലീസ് അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മരട് അനീഷിനെയും കൂട്ടാളികളായ കൊല്ലം സ്വദേശിഷിനു പീറ്റര്‍, പാലക്കാട് വണ്ടിത്താവളം സ്വദേശികരുണ്‍ ശിവദാസ് എന്നിവരെ പിടികൂടുന്നത്.

ഇയാള്‍ക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളാണുള്ളത്. കൊലപാതക കേസുകളിലും, കവര്‍ച്ച കേസുകളിലും പ്രതിയാണ്. പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ല്‍ നടന്ന ഹൈവേ കവര്‍ച്ച കേസില്‍ ഇയാള്‍പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2019 ല്‍ പുതുപ്പരിയാരത്ത് കാര്‍ ആക്രമിച്ച് 96 ലക്ഷം രൂപ കവര്‍ന്ന കേസാണിത്. ഈ കേസില്‍ മറ്റു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മരട് അനീഷ് ഒളിവില്‍ പോയിരുന്നു.

വാളയാര്‍ പോലീസില്‍ നിന്നും ഇയാളെ ഹേമാംബിക നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മരട് അനീഷിനെതിരെ എറണാകുളത്തെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുള്ളതായി പൊലീസ് വ്യക്തമാക്കി. കൂട്ടാളികളായ ഷിനു പീറ്റര്‍, കരുണ്‍ ശിവദാസ് എന്നിവര്‍ക്കെതിരെ കേസുകളുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.