പിന്നോക്ക വിഭാഗത്തിന്റെ വോട്ട് ഭിന്നിച്ചു. മഹാസഖ്യത്തിനൊപ്പം പിന്നോക്ക-ന്യൂനപക്ഷ പാര്‍ട്ടികളും നിന്നിരുന്നെങ്കില്‍ ഒന്നും കൂടി നില മെച്ചപ്പെടുത്താമായിരുന്നു.പി കെ കുഞ്ഞാലിക്കുട്ടി എംപി.

ഇനിയുള്ള കാലഘട്ടത്തില്‍ ബിജെപിക്ക് അത്ര സുഖകരമായി മുന്നോട്ടുപോകാന്‍ കഴിയില്ല. ബിഹാറില്‍ തന്നെ ജെഡിയു-ബിജെപി സഖ്യത്തില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം: ബിഹാറില്‍ വിചാരിച്ച നേട്ടം മഹാസഖ്യത്തിന് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. നല്ലൊരു ശതമാനം വോട്ട് ഇനിയും എണ്ണാനുണ്ട്. അത് നോക്കുമ്പോള്‍ മഹാസഖ്യം അത്ര മോശമല്ലെന്നും കയറി വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് പ്രതികരിച്ചു.
വോട്ടിങ് മേഖലകളും മറ്റും പരിശോധിക്കുമ്പോള്‍ പിന്നോക്ക വിഭാഗത്തിന്റെ വോട്ട് ഭിന്നിച്ചിട്ടുണ്ട്. മഹാസഖ്യത്തിനൊപ്പം പിന്നോക്ക-ന്യൂനപക്ഷ പാര്‍ട്ടികളും നിന്നിരുന്നെങ്കില്‍ ഒന്നും കൂടി നില മെച്ചപ്പെടുത്താമായിരുന്നു. ബിഹാറില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് സ്വാധീനം ഉണ്ടെങ്കിലും മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതുപോലെ മറ്റുള്ള പാര്‍ട്ടികളും ചെയ്യണമായിരുന്നു. അവിടെ പല പാര്‍ട്ടികളും മഹാസഖ്യത്തിനെതിരെ മത്സരിച്ചു. ഇല്ലെങ്കില്‍ മഹാസഖ്യത്തിന് അധികാരത്തില്‍ എത്താമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായം പ്രകടിപ്പിച്ചു. ഇനിയുള്ള കാലഘട്ടത്തില്‍ ബിജെപിക്ക് അത്ര സുഖകരമായി മുന്നോട്ടുപോകാന്‍ കഴിയില്ല. ബിഹാറില്‍ തന്നെ ജെഡിയു-ബിജെപി സഖ്യത്തില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്താവന ശരിയായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ എം ഷാജി എംഎല്‍എയ്ക്കെതിരായ വിജിലന്‍സ് കേസ് വേട്ടയാടലിന് ഉദാഹരണമാണ്. സര്‍ക്കാര്‍ ഭരണ സംവിധാനം ദുര്‍വിനിയോഗം ചെയ്യുകയാണ്. സാക്ഷികളുടെ മൊഴി പോലും രേഖപ്പെടുത്താതെയുള്ള എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റും രാഷ്ട്രീയ പ്രേരിതമാണ്. നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാനുള്ള ശ്രമങ്ങളുമായി
മുസ്ലീം ലീഗ് മുന്നോട്ട് പോകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കമറുദ്ദീന്റെ അറസ്റ്റ് യുഡിഎഫിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ഇത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടന്ന അറസ്റ്റാണെന്നും പൊതു ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.