എംഡിഎംഎയുമായി 21കാരൻ പിടിയിൽ

മലപ്പുറം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരകമയക്കുമരുന്നായ എംഡിഎംഎയുമായി 21വയസ്സുകാരൻ മലപ്പുറം വഴിക്കടവിൽ പിടിയിൽ. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടൻ മുഹമ്മദ് അഷറഫ് ഷാഹിനെ (21) യണ് വഴിക്കടവ് സബ് ഇൻസ്പെക്ടർ തോമസ്കുട്ടി ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.

പൊലീസ് സംഘം മുണ്ടയിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിലെത്തിയ പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നു നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ജില്ലയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിർദേശ പ്രകാരം ജില്ലയിൽ ഉടനീളം മയക്കുമരുന്നു പരിശോധന ശക്തമാക്കി വരികയായിരുന്നു. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളിൽ നിന്നു സിന്തറ്റിക് മയക്കുമരുന്നിനങ്ങളിൽപ്പെട്ട എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയവ എത്തുന്നതായി പൊലീസിനു നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.

ഗ്രാമിന് മുവായിരം രൂപ മുതൽ അയ്യായിരം വരെ വിലയ്ക്കാണ് ആവശ്യക്കാർക്ക് ഇവ വിൽപ്പന നടത്തുന്നതെന്നും കൈകാര്യം ചെയ്യാൻ എളുപ്പമായതിനാലാണ് കഞ്ചാവ് കച്ചവടം നിർത്തി എംഡിഎംഎയുടെ കച്ചവടം നടത്തുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നിലമ്പൂർ ഡിവൈഎസ്പി സാജു കെ.അബ്രഹാം, വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ പി.അബ്ദുൾബഷീർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡിലെ അഭിലാഷ് കൈപ്പിനി, ടി നിബിൻദാസ്, ജിയോ ജേക്കബ്, കെ.ടി ആശിഷ് അലി, സിപിഒമാരായ എസ്. പ്രശാന്ത്കുമാർ, ടി.വി നിഖിൽ, കെ. ഷെരീഫ്, ഡബ്ല്യൂസിപിഒ കെ.സി ഗീത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.