കോട്ടക്കലിൽ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ചു

മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ചെങ്കുവട്ടിയിൽ നവവരനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. വാരിയെല്ലിനും ജനനേന്ദ്രിയത്തിനും ഗുരുതര പരിക്കേറ്റ 30കാരനായ യുവാവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയുടെ ബന്ധുക്കളായ മൂന്നുപേരെ കോട്ടക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ അസീസിന്റെ മകൻ അബ്ദുൾ അസീബ് (30) നെയാണ് ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ അസീബിനെ അവിടെ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കൾ ആവശ്യപെട്ടു.

വഴങ്ങാത്തതിനെ തുടർന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. ഒന്നര മാസം മുമ്പാണ് അബ്ദുൾ അസീബ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ചർച്ചകൾ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നും അബ്ദുൾ അസീബ് പറഞ്ഞു.

സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് രക്ഷിച്ചത്. കേസിൽ മൂന്ന് പേരെ കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു. കോട്ടക്കൽ ചോലപ്പുറത്ത് മജീദ്, ഷഫീഖ്, അബ്ദുൾ ജലീൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യുവാവ് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്നാണ് ഭാര്യയുടെ ബന്ധുക്കൾ വിവാഹമോചനം ആവശ്യപ്പെട്ടത്. നേരത്തെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.