Fincat

കുഴൽപ്പണ കവർച്ച; അന്തർ-ജില്ലാ കവർച്ചാ സംഘത്തലവൻ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: 80 ലക്ഷത്തിന്റെ കുഴൽപ്പണ  കവർച്ചയിലെ അന്തർ ജില്ലാ കവർച്ചാ സംഘത്തലവൻ  പിടിയിൽ. കഴിഞ്ഞ മാസം 29ന് രാവിലെ 9.30 മണിയോടെ കാറിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിലാണ് അന്തർജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിലായത്.

1 st paragraph

എറണാകുളത്ത് വച്ചാണ് എറണാംകുളം മൂക്കന്നൂർ സ്വദേശി വലിയോലിപറമ്പ് വീട്ടിൽ മൊട്ട സതീഷ് എന്ന സതീഷിനെ (31) പിടികൂടിയത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈവേ റോബറി സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് മനസ്സിലായിട്ടുണ്ട്. കുഴൽപ്പണ വിതരണത്തിനായി പോവുകയായിരുന്ന പൊൻമള സ്വദേശികളുടെ പണമാണ് കവർച്ച ചെയ്തത്.

മൊട്ട സതീഷ്
2nd paragraph

രണ്ട് കാറുകളിലായി, പോലീസ് ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞാണ് ഇവർ എത്തിയത്. ഹൈവേയിൽ വച്ച് കാർ തടഞ്ഞ സംഘം കാറിൽ ഉണ്ടായിരുന്നവരെ പിടിച്ചിറക്കി തട്ടിക്കൊണ്ടു പോയി പണം കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ച നടന്ന് അഞ്ചു ദിവസത്തിനുള്ളിൽ തന്നെ കവർച്ചാ സംഘത്തെ തിരിച്ചറിഞ്ഞത്.

പിടിയിലായ മൊട്ട സതീഷിന് കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റങ്ങൾക്ക് തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിലായി 10 ഓളം കേസുകൾ ഉണ്ട്. കഴിഞ്ഞ ജനുവരിയിൽ തൃശൂർ ഒല്ലൂരിൽ വച്ച് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഒരു കോടിയോളം കുഴൽപ്പണം കവർച്ച നടത്തിയിരുന്നു. ഇതിൽ പിടിക്കപ്പെട്ട് മൂന്നു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. സംസ്ഥാനത്ത് ഈ അടുത്ത കാലത്തായി നടന്ന ഹൈവേ റോബറികളിൽ ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന് പങ്കുള്ളതായി സൂചനയുണ്ട്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പ്രദീപിൻ്റെ നിർദ്ദേശപ്രകാരം മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഗിരീഷ്, അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ, പി. സഞ്ജീവ്, സലീം, ദിനേശ്, സഹേഷ്, ഹമീദലി, രതീഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.