ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട, പിണറായിയെ മുട്ടുകുത്തിക്കും; നായനാരുടെ കാലം ഓര്‍മ്മിപ്പിച്ച് കെപിഎ മജീദ്

മലപ്പുറം: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പ്രസംഗത്തിനെതിരേ കേസെടുത്ത നടപടിക്കെതിരേ മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും തിരൂരങ്ങാടി എംഎല്‍എയുമായ കെ പി എ മജീദ് രംഗത്ത്. നായനാരുടെ പോലിസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ പിണറായി ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് മജീദ് പറഞ്ഞു. ഭാഷാ സമര പോരാട്ടത്തില്‍ ഇടനെഞ്ചിലേക്ക് വെടിയേറ്റിട്ട് പിന്തിരിഞ്ഞോടാത്തവരാണ് മുസ്‌ലിം ലീഗുകാരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുസ്‌ലിം ലീഗ് ഒരു പോര്‍മുഖത്താണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. മുഖ്യമന്ത്രി പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും പിന്തിരിഞ്ഞോടേണ്ടി വരുമെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു.

നേരത്തെ വഖഫ് സംരക്ഷണ റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരേ കേസെടുത്തിരുന്നു. സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് അബ്ദുറഹ്മാന്‍ കല്ലായിക്കെതിരായ കേസ്. സിപിഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റി അംഗം മുജീബ് റഹ്മാന്‍ എ പി നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പോലിസാണ് കേസെടുത്തത്. കല്ലായിക്കെതിരേ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.